OVS - ArticlesOVS - Latest News

ബാവാ പറമ്പും ബാവായും പുലിക്കോട്ടില്‍ മെത്രാച്ചനും

വേണാട്ടരചന്‍ അനിഴം തിരുനാള്‍ മാര്‍ത്തണ്ഡവര്‍മ്മ വടക്കന്‍ പറവൂര്‍ വരെയുള്ള നാട്ടുരാജ്യങ്ങളം വെട്ടിപ്പിടിച്ച് തിരുവിതാംകൂര്‍ രൂപീകരിച്ച്, അത് ശ്രീ പദ്മനാഭന് തൃപ്പടിദാനം നടത്തുന്നതോടെയാണ് തിരുവനന്തപുരം ആ രാജ്യത്തിന്റെ തലസ്ഥാനമാകുന്നത്.

നസ്രാണിപ്പരിഷയ്ക്ക് പ്രാമുഖ്യം ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളാണ് മാര്‍ത്തണ്ഡവര്‍മ്മ വെട്ടിപ്പിടിച്ച് തിരുവിതാംകൂര്‍ ആക്കി തിരുവനന്തപുരം തലസ്ഥാനവുമാക്കിയത്. അതോടെ ഈ വിശാല ഭൂമികയില്‍ നസ്രാണികള്‍ അനുഭവിച്ചിരുന്ന രാഷ്ട്രീയ സ്വാധീനം നഷ്ടമായി. ഭരണസിരാകേന്ദ്രത്തില്‍ അവര്‍ ഒന്നുമല്ലാതായി.

എന്നാല്‍ നസ്രാണികള്‍ വേണാട്ടരചന്മാര്‍ക്ക് അപരിചിതര്‍ അല്ലായിരുന്നു. വേണാടിന്റെ ആദ്യതലസ്ഥാനമായ തിരുവിതാംകോട് കൊട്ടാരത്തില്‍നിന്നും കല്ലേറു ദൂരത്തിനുള്ളിലായിരുന്നു തോമയാര്‍ കോവില്‍ എന്ന അരചപ്പള്ളി. പരിമിത അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നു എങ്കിലും രാജകീയ സംരക്ഷണവും അംഗങ്ങള്‍ക്ക് പ്രത്യേക പദവികളും വേണാട് രാജവംശം നല്‍കിയിരുന്നു. അവരില്‍ കുറെപ്പേര്‍ പുതിയ രാജ്യ തലസ്ഥാനമായ തിരുവന്തപുരത്തേക്കു കുടിയേറി. അവിടുത്തെ മുഖ്യ വാണിജ്യ കേന്ദ്രമായ ചാലയില്‍ തോമയാര്‍ കോവിലിന്റെ ഒരു കുരിശുപള്ളിയും സ്ഥാപിച്ചു. 1900-മാണ്ടുവരെ ഇത് നിലനിന്നു എന്ന് രേഖകളുണ്ട്.

പക്ഷേ, ഇത് തികച്ചും പരിമിതമായ ഒരു സംവിധാനം മാത്രമായിരുന്നു എന്നുവേണം അനുമാനിക്കാന്‍. കാരണം അവിടെ മെത്രാപ്പോലീത്തായ്ക്കു താമസിക്കുവാനുള്ള ഒരു സൗകര്യവും ഉണ്ടായിരുന്നില്ല എന്നും, അതേസമയം അവിടുണ്ടായിരുന്ന തെരിസായ്ക്കള്‍ക്ക് ആവശ്യത്തിനുള്ള ധന-സൗകര്യങ്ങള്‍ ഉണ്ടായിരുന്നു എന്നും 1800-ല്‍ തിരുവിതാംകൂര്‍ മഹാരാജാവിനെ സന്ദര്‍ശിക്കാനെത്തിയ വലിയ മാര്‍ ദീവന്നാസ്യോസിനെപ്പറ്റിയുള്ള …9-നു തിരുവനന്തപുരത്തു ചെന്നു മുഖം കാട്ടി. സങ്കടങ്ങളൊക്കെയും തിരുമനസ്സറിയിച്ചാറെ വെണ്ടും വണ്ണം കല്‍പന വന്നു 4 തിയതി പാര്‍ക്കണമെന്നു കല്‍പിക്കകൊണ്ട, ചാലയില്‍ ലോകനാഥന്റെ വീട്ടില്‍ പാര്‍ത്തു. 11 1/4 ഉം കൊപ്പും പോരുവളവും തന്നു… എന്ന നിരണം ഗ്രന്ഥവരി പരാമര്‍ശനം വ്യക്തമാക്കുന്നു. ലോകനാഥന്‍ ചാക്കന്‍ ചെട്ടിയാര്‍ മുതലായ പേരുകള്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍പോലും തിരുവിതാംകോടുള്ള തരിസായ്ക്കള്‍ക്ക് ഉണ്ടായിരുന്നു. അതിനാല്‍ ഇവിടെ പരാമര്‍ശിക്കുന്ന ലോകനാഥന്‍ ചാലയില്‍ കുടിയേറിയ ഒരു തരിസാച്ചെട്ടി ആയിരുന്നു എന്ന് ന്യായമായും അനുമാനിക്കാം.

തിരുവിതാംകൂറിന്റെ മാറുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ തിരുവനന്തപുരത്തെ തെരീസായ്ക്കളുടെ സ്വധീനം അസ്തപ്രഭമാക്കി. പുതിയ ഭരണസംവിധാനത്തില്‍ നസ്രാണികളുടെ സ്വാധീനം അവിടെ ഉണ്ടായതുമില്ല. അതിനാല്‍ തിരുവനന്തപുരത്ത് ഒരു നസ്രാണിപ്പള്ളിയേപ്പറ്റി പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരും ചിന്തിച്ചുമില്ല.

ഇതിനിടയില്‍ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് മലങ്കര സഭയുടെ അറിവോ സമ്മതമോ ആവശ്യമോ കൂടാതാതെ 1842-ല്‍ ശീമയില്‍ പോയി അന്ത്യോഖ്യാ പാത്രിയര്‍ക്കീസില്‍ നിന്നും മേല്പട്ടസ്ഥാനം കരസ്ഥമാക്കി. മടങ്ങി കേരളത്തിലെത്തിയതുമുതല്‍ അദ്ദേഹം മലങ്കര മെത്രാന്‍ സ്ഥാനത്തിനുള്ള ശ്രമം ആരംഭിച്ചു. തിരുവനന്തപുരത്തെ ബ്രിട്ടീഷ് – തിരുവിതാംകൂര്‍ അധികാരികളെ സ്വധീനിച്ച് മലങ്കര മെത്രാന്‍ സ്ഥാനത്ത് കയറിപ്പറ്റാനുള്ള ശ്രമത്തിനായി അദ്ദേഹത്തിന് അന്നുമുതല്‍ 1852-ല്‍ രാജകീയ വിളംബരം ലഭിക്കുന്നതു വരെയുള്ള കാലത്ത് തിരുവനന്തപുരത്ത് ഏതാണ്ട് സ്ഥിരമായി തമ്പടിക്കേണ്ടിവന്നു. ഈ ദശാബ്ദത്തിലെന്നോ ആണ് ഇപ്പോള്‍ തിരുവനന്തപുരം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇരിക്കുന്ന സ്ഥലം അദ്ദേഹം വിലയക്കു വാങ്ങി തന്റെ താമസ സൗകര്യം ഒരുക്കുന്നത്.

ഇക്കാലത്തോ പിന്നീട് പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് മലങ്കര മെത്രാപ്പോലീത്തായുടെ ജീവിതകാലത്തോ തിരുവനന്തപുരത്ത് ഒരു നസ്രാണിപ്പള്ളി ഉണ്ടായില്ല. 1889-ല്‍ സെമിനാരിക്കേസില്‍ തിരുവിതാംകൂര്‍ റോയല്‍ കോര്‍ട്ടു വിധി ഉണ്ടാവുകയും അതനുസരിച്ച് 1891-നു ശേഷം ഇപ്പോള്‍ തിരുവനന്തപുരം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇരിക്കുന്ന സ്ഥലം പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്ന്യാസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ നടത്തി എടുക്കുകയും ചെയ്ത ശേഷം അദ്ദേഹത്തിന്റെ കല്പനപ്രകാരം കൊച്ചുപറമ്പില്‍ പൗലൂസ് റമ്പന്‍ (പിന്നീട് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ) നേതൃത്വം നല്കി പണികഴിപ്പിച്ച് 1900-മാണ്ടില്‍ കൂദാശ ചെയ്തതാണ് ഇന്നത്തെ തിരുവനന്തപുരം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍.

1906-ല്‍ കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ (പിന്നീട് പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ) അച്ചടിച്ച് പ്രസിദ്ധീകരിച്ച സഭാ പഞ്ചാംഗമനസരിച്ചും, മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയുടെ 1963 ജൂണ്‍ 3-ലെ നിശ്ചയപ്രകാരം രൂപീകരിച്ച മണലില്‍ യാക്കോബ് കത്തനാര്‍, ഏം. എബ്രഹാം, കെ. ഇ. ചെറിയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട സബി കമ്മറ്റി റിപ്പോര്‍ട്ടു പ്രകാരവും തിരുവനന്തപുരം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇരിക്കുന്ന സ്ഥലം സമുദായം വക പൊതു സ്വത്തുക്കളില്‍ ഉള്‍പ്പെട്ടതാണ്. അതിന് ഇന്നും മാറ്റം വന്നതായി അറിവില്ല.

എന്നാല്‍ ഈ വകുപ്പിലൊന്നും ഉള്‍പ്പെടുന്നതല്ല തിരുവനന്തപുരത്തെ ബാവാ പറമ്പ്. അതിന് പ. ഇഗ്നാത്തിയോസ് പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അതിന്റേതായ രസകരമായ ഒരു ചരിത്രമുണ്ട്. 1875 മെയ് 20-നാണ് അദ്ദേഹം മലങ്കരയിലെത്തുന്നത്. പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന് അനുകൂലമായ രാജകീയ വിളംബരം പിന്‍വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹവും പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും കൂടി അതേവര്‍ഷം ജൂലൈയില്‍ തിരുവനന്തപുരം സന്ദര്‍ശിച്ചു. മൂന്നുമാസം അവര്‍ അവിടെ താമസിച്ചു. അന്ന് മലങ്കര നസ്രാണികള്‍ക്കു തിരുവനന്തപുരത്തുള്ള ഏക സ്ഥാപനം മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ കെട്ടിടം മാത്രമായിരുന്നു. പാത്രിയര്‍ക്കീസ് അവിടെ താമസിക്കുക എന്നത് അചിന്ത്യവും.

ഈ സാഹചര്യത്തിലാണ് കണ്ണന്‍മൂലയില്‍ ലണ്ടന്‍ മിഷന്‍ വക ബംഗ്‌ളാവ് വാടകയ്‌ക്കെടുത്ത് പാത്രിയര്‍ക്കീസിനു താമസസൗകര്യം ഒരുക്കിയത്. രാജ്യതലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു ആസ്ഥാനം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മനസിലാക്കിയത് ഇക്കാലത്താണ്. ആ പ്രശ്‌നം പരിഹരിക്കുവാനാണ് ഇന്ന് ബാവാ പറമ്പ് എന്നറിയപ്പെടുന്ന വസ്തു അദ്ദേഹം വാങ്ങിയത്. അതായത്, 1875 ജൂലൈ മുതലുള്ള മൂന്നു മാസങ്ങളില്‍ ആവണം ഈ കച്ചവടം നടന്നത്.

തിരുവനന്തപുരം സെന്റ് ജോര്‍ജ്ജ് പള്ളി ശതാബ്ദി നിറവില്‍ എന്ന കൃതിയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. …അദ്ദേഹത്തിന്റെ (പാത്രിയര്‍ക്കീസിന്റെ) താമസത്തിനും പള്ളി വയ്ക്കുന്നതിനുമായി ബാവാ പറമ്പ് സഭയ്ക്കുവേണ്ടി പുലിക്കോട്ടില്‍ തിരുമേനി വാങ്ങിയത്… അവിടെ പള്ളിവയ്ക്കുന്നതിന് 1875 സെപ്റ്റംബര്‍ 27-ന് മഹാരാജാവിന് പാത്രിയര്‍ക്കീസ് അപേക്ഷ നല്‍കിയതിനാല്‍ അതിനുമുമ്പ് വസ്തു കൈവശപ്പെടുത്തി എന്നത് നിശ്ചയമാണ്. വീണ്ടും രണ്ടു പ്രാവശ്യംകൂടെ പാത്രിയര്‍ക്കീസ് സര്‍ക്കാരിലേയ്ക്ക് എഴുതിയെങ്കിലും 1877 മെയ് 23-ന് പത്രോസ് പാത്രിയര്‍ക്കീസ് മടങ്ങുന്നതുവരെ അനുവാദം ലഭിച്ചില്ല. ആ അദ്ധ്യായം അവിടെ അവസാനിച്ചു.

തിരുവനന്തപുരത്ത് ഒരു പള്ളി വേണമെന്ന് പാത്രിയര്‍ക്കീസ് ആഗ്രഹിച്ചതനുസരിച്ച് 1875-ല്‍ അതിനായി വാങ്ങിയ വസ്തുവാണിതെന്നും, അദ്ദേഹത്തിന്റെ സ്മാരകം എന്നപോലെ ബാവായുടെ പുരയിടം എന്നു പറഞ്ഞുവന്നതയി ആണ് തന്റെ അറിന് എന്നും പ. വട്ടശ്ശേരില്‍ തിരുമേനി വട്ടിപ്പണക്കേസില്‍ മൊഴി കൊടുത്തിട്ടുണ്ട്.

സെമിനാരിക്കേസിന്റെ കയത്തിലേയ്ക്ക് എടുത്തുചാടി നിരന്തരമായി തീവൃ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്ന മാര്‍ ദീവന്നാസ്യോസ് അഞ്ചാമന് തിരുവനന്തപുരം പള്ളിക്കാര്യം ചിന്തിക്കുക എന്നത് അന്ന് അസാദ്ധ്യമായിരുന്നു. 1884-ല്‍ അവിടെ എന്തെങ്കിലും നിര്‍മ്മിതികള്‍ ഉണ്ടായിരുന്നതായി സൂചനകളില്ല. കാരണം ആ വര്‍ഷം സെമിനാരിക്കേസിന്റെ അപ്പീല്‍ സംബന്ധിച്ച് ദീര്‍ഘകാലം തിരുവനന്തപുരത്ത് താമസിക്കേണ്ടിവന്ന വ്യവഹാര കാര്യസ്ഥന്‍ ഇടവഴിക്കല്‍ ഇ. എം. പീലിപ്പോസ്, ദൂരെ പേട്ടയില്‍ ഒരു ബംഗ്ലാവിലാണ് പാര്‍ത്തത്. വഞ്ചിയൂര്‍ കോടതിയില്‍നിന്നും കേവലം ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ബാവാ പറമ്പില്‍ അന്ന് കെട്ടിടമുണ്ടായിരുന്നെങ്കില്‍ അവിടെ താമസിക്കുക എന്ന സൗകര്യം ഉപയോഗിക്കാതിരിക്കില്ല.

1889-ല്‍ സെമിനാരിക്കേസിലെ റോയല്‍ കോടതി വിധി വന്നതിനുശേഷം 1891-ല്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ തിരുവനന്തപുരം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇരിക്കുന്ന വെളിവിളാകം വസ്തുവും അതിലിരിപ്പു ബംഗ്ലാവും നടത്തി എടുത്തു. അതോടെ നഗരഹൃദയത്തോടു കൂടുതല്‍ അടുത്തുള്ളതും യാത്രാ സൗകര്യമുള്ളതുമായ ഈ വസ്തുവില്‍ പള്ളി പണിയുന്നതിന് ദീര്‍ഘവീക്ഷണപടുവായ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ തീര്‍ച്ചപ്പെടുത്തി. അപ്പോഴേയ്ക്കും വ്യവഹാരങ്ങളുടെ നൂലാമാലകളില്‍നിന്നും അദ്ദേഹം കുറെയെങ്കിലും മോചിതനായി എന്നു മാത്രമല്ല, സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നും അദ്ദേഹം കുറെയൊക്കെ കരകയറി.

ബാവാ പറമ്പ് എഴുതി വാങ്ങുന്ന 1875-ല്‍ തിരുവനന്തപുരത്ത് നസ്രാണികളുടെ അംഗസംഖ്യ അംഗൂലീ പരിമിതമായിരുന്നെങ്കില്‍ 1891 ആയപ്പോഴേയ്ക്കും തിരുവനന്തപുരത്തേയ്ക്കുള്ള നസ്രാണി കുടിയേറ്റം ശക്തി പ്രാപിക്കാന്‍ തുടങ്ങിയിരുന്നു. അത്യാവശ്യം ഒരു പള്ളിവെക്കനുള്ള ആളും അര്‍ത്ഥവും മലങ്കര നസ്രാണികള്‍ക്ക് അവിടെ ഇക്കാലത്തിനിടയില്‍ ഉണ്ടായി.

ഈ സാഹചര്യത്തിലാണ് പൊതുസഭയില്‍നിന്ന് പിരിവെടുത്ത് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പുലിക്കോട്ടില്‍ മെത്രാച്ചന്‍ പണികഴിപ്പിക്കുന്നതും 1900-ല്‍ കൂദാശ ചെയ്യുന്നതും. അതോടെ ബാവാ പറമ്പിന്റെ പ്രാധാന്യം അസ്തപ്രജ്ഞമായി.

പക്ഷേ ഇക്കാലത്തൊക്കയും ബാവാ പറമ്പ് മലങ്കര മെത്രപ്പോലീത്തായുടെ തനതു വകയായിരുന്നു എന്നതിനു തെളിവുണ്ട്. ബാവാ പറമ്പ് പണയം വെച്ച് ഇ. ജോണ്‍ വക്കീലില്‍നിന്നും പണം കടം വാങ്ങിയതായി പ. വട്ടശ്ശേരില്‍ തിരുമേനി വട്ടിപ്പണക്കേസില്‍ മൊഴി കൊടുത്തിട്ടുണ്ട്. ഏതായാലും ഇന്ന് ഈ വസ്തു പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്റെ പേരില്‍ കരം കെട്ടുന്ന വസ്തുവാണ്. അവിടെ അദ്ദേഹം പ. സഭയ്ക്കായി നടത്തുന്ന ഒരു നിര്‍മ്മതിയേയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.

സ്ഥാപനലക്ഷ്യത്തിനു 150-തോളം വര്‍ഷം തികയുമ്പോള്‍ ബാവാ പറമ്പില്‍ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ അതേ സ്ഥാപന ലക്ഷ്യം പൂര്‍ത്തകരിക്കുവാന്‍ ഒരു ഓര്‍ത്തഡോക് സെന്റര്‍ പണിയുന്നതില്‍ ഒരു തെറ്റുമില്ല; ഒരു നിയമതടസവുമില്ല.

എന്നാല്‍. തിരുവനന്തപുരത്തെ ബാവാ പറമ്പില്‍ ഓര്‍ത്തഡോക്‌സ് സെന്റര്‍ പണിയുന്നതിനെക്കുറിച്ച് ഈ ലേഖകന് വ്യക്തമായ രണ്ടു കാഴ്ചപ്പാടുകളുണ്ട്.

1. അന്നത്തെ നസ്രാണികളുടെ രാജ്യ തലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു സഭാ സ്ഥാപനം ഉണ്ടാകണമെന്ന ദീര്‍ഘദര്‍ശനത്തോടെ തന്റെ ഇല്ലായ്മയില്‍ ബാവാ പറമ്പ് വാങ്ങിയ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്തായോടുള്ള ബഹുമാന സൂചകമായി ഈ സെന്ററിന് അദ്ദേഹത്തിന്റെ പേര് നല്‍കണം.

2. ആധുനിക മലങ്കര സഭയ്ക്ക് ആത്മീകവും ലൗകീകവുമായ അടിസ്ഥാനമിട്ട ആ പിതാവ്, പ. സഭയുടെ സാമ്പത്തിക സുസ്തിരതയ്ക്കായി പത്രപ്രവര്‍ത്തനം മുതല്‍ കായല്‍കൃഷി വരെ എല്ലാ മേഖലകളിലും വ്യാപരിച്ചു. അദ്ദേഹത്തിന്റെ സാമ്പത്തിക ദര്‍ശനങ്ങളോടുള്ള ആദരസൂചകമായിമായി നിര്‍ദ്ദിഷ്ട സെന്ററിന്റെ അടിയിലെ രണ്ടുനില കൊമേര്‍സ്യല്‍ ബില്‍ഡിംഗ് ആക്കി വാടക വാങ്ങുക.

ഈ സെന്റിറിന്റെ നിത്യ ചിലവിനു ഈ വാടക മതിയാകും എന്നാണ് ഈ ലേഖകന്റെ കണക്കുകൂട്ടല്‍.

ഡോ. എം. കുര്യന്‍ തോമസ്
(14 – 08 – 2024)