ഡൽഹിയിൽ നടക്കുന്നത് ജനാധിപത്യമര്യാദകളുടെ ലംഘനം
ചെങ്ങന്നൂർ : NEET പരീക്ഷയുടെ സുതാര്യതയില്ലായ്മയും, CBSE, ഉന്നത വിദ്യാഭ്യാസ മേഖലയുടെ കെടുകാര്യസ്ഥതയും തുടരെ തുടരെ വാർത്തയാകുമ്പോൾ അതിനെ നിസംഗതയോടെ സമീപിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളെ പിന്തുണക്കുക പ്രയാസമാണ് എന്ന് ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത.ഇപ്പോൾ ഇന്ത്യയുടെ യുവതി യുവാക്കൾ ഗതികെട്ട് തങ്ങളുടെ പ്രതിക്ഷേധം സമാധാനപരമായി അറിയിക്കുവാൻ ശ്രമിക്കുമ്പോൾ അതിനെ ഒരു രാജ്യദ്രോഹ കലാപമായി മാറ്റുവാൻ നടത്തുന്ന ശ്രമങ്ങളെ അപലപിക്കുകയാണ് – മാർ തീമോത്തിയോസ് കുറിപ്പിൽ പറഞ്ഞു.
ശരിയായ വിദ്യാഭ്യാസം ഓരോ പൗരന്റെയും അവകാശമാണ്, ഔദാര്യമല്ല. ഇന്ത്യയുടെ തലമുറയെ, ഭാവി വാഗ്ദാനങ്ങളെ ശത്രുക്കളെ പോലെ കാണുന്ന സർക്കാർ നയം അംഗീകരിക്കുവാൻ കഴിയുന്നതല്ല.
ചർച്ചയും സമവായവുമാണ് ജനാധിപത്യത്തിൽ അവലംബിക്കേണ്ട നയം. അടിച്ചമർത്തൽ അല്ല. ഇന്നലെ ഡൽഹിയിൽ നടന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്. സമരത്തിൽ ഉണ്ടായിരുന്ന സ്ത്രീകളോടുള്ള പോലീസിന്റെ പെരുമാറ്റം ആ സേനക്ക് തന്നെ അപമാനമാണ്.
രാഷ്ട്രീയ കക്ഷിഭേദമന്യേ ഇത് ഇന്ത്യയുടെ പൊതുവികാരമായി ഉൾക്കൊണ്ട് കെടുകാര്യസ്ഥതക്ക് എതിരായ പോരാട്ടത്തിൽ പിന്തുണ നൽകുവാൻ പൊതുസമൂഹവും തയാറാകണം.പ്രതിഷേധ ശബ്ദങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കുവാൻ ശ്രമിക്കുന്നത് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. വിദ്യാഭ്യാസ രംഗത്തെ മൂല്യച്യുതിക്ക് എതിരായി പോരാട്ടം നടക്കുന്ന ഇന്ത്യയുടെ യുവതലമുറക്ക് ഉള്ള പിന്തുണ അറിയിക്കുന്നു – മാർ തീമോത്തിയോസ് കൂട്ടിച്ചേർത്തു.
