ഓർത്തഡോക്സ് സഭ നിയുക്ത മെത്രാപ്പോലീത്താമാരുടെ സ്ഥാനാരോഹണം ഫെബ്രുവരി 4 ന്
കോട്ടയം/കൊല്ലം:മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ മേൽപ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ മെത്രാൻ സ്ഥാനാഭിഷേകം 2027 ഫെബ്രുവരി നാലിന് ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിലെ മാർ ഏലിയാ ചാപ്പലിൽ നടക്കും.സെപ്റ്റംബർ 10-ന് ഓൺലൈനായി ചേർന്ന പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ യോഗത്തിലാണ് തീരുമാനം.
ഫാ. എൽദോസ് എ.എ, ഫാ. സാജി ടി.ജോർജ്, ഫാ. ഷിബു മത്തായി, ഫാ. ഡോ.തോമസ് പോൾ റമ്പാൻ എന്നിവരെയാണ് ഓഗസ്റ്റ് 27-ന് മുളന്തുരുത്തിയിൽ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മേൽപ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. മെത്രാപ്പോലീത്താ സ്ഥാനാഭിഷേകത്തിന് മുന്നോടിയായി ഒക്ടോബർ 27-ന് മൂന്ന് വൈദികർക്ക് റമ്പാൻ സ്ഥാനം നൽകും.
ചടങ്ങ് പരുമല സെമിനാരിയിൽ നടത്തപ്പെടുമെന്ന് എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അറിയിച്ചു.
നിയമനം
ഓർത്തഡോക്സ് സഭയുടെ വിവിധ ആത്മീയ കേന്ദ്രങ്ങളിലേക്കുള്ള മാനേജർമാരെ മലങ്കര സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിയമിച്ചു.
പരുമല സെമിനാരിയുടെ പുതിയ മാനേജരായി ഫാ. യാക്കോബ് തോമസ് റമ്പാൻ, ദേവലോകം കാതോലിക്കേറ്റ് അരമനയുടെ മാനേജരായി ഫാ. അലക്സാണ്ടർ പി ഡാനിയേൽ, വാകത്താനം വള്ളിക്കാട്ട് ദയറാ മാനേജരായി ഫാ. അനീഷ് കെ സാം, ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പൽ മാനേജരായി ഫാ. എബ്രഹാം എം വർഗീസ് എന്നിവരെയാണ് നിയമിച്ചത്.എല്ലാവരും 15ന് ചുമതലയേറ്റെടുക്കും.
