OVS - Latest NewsOVS-Kerala News

ചാലിശ്ശേരി പള്ളി ; സഭാതർക്കം നിലനിൽക്കുന്നുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമം

പാലക്കാട്‌ : തൃശൂർ ഭദ്രാസനത്തിലെ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയുമായി ബന്ധപ്പെട്ട് വിഘടിത പക്ഷം യാക്കോബായ വിഭാഗക്കാർ നടത്തുന്ന പ്രതിഷേധങ്ങളും അവകാശ വാദങ്ങളും തികച്ചും അടിസ്ഥാന രഹിതമാണെന്ന് ചാലിശ്ശേരി ഇടവക ഭരണസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചാലിശ്ശേരി പള്ളിയിലെയും മലങ്കര സഭയിലെയും ഭരണപരമായ തർക്കങ്ങൾ കോടതി വിധികളിലൂടെ അവസാനിച്ച വിഷയമാണ്. സഭാതർക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന തരത്തിലുള്ള എതിർ വിഭാഗത്തിന്റെ പ്രചാരണം പൊതുജനങ്ങളെയും അണികളെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും ഭരണസമിതി ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന നിയമവിധേയമായ ശവസംസ്കാരവുമായി ബന്ധപ്പെട്ട പ്രതിഷേധവും ഇതിന്റെ ഭാഗമാണെന്നും, ആരോപിക്കപ്പെടുന്ന സ്ഥലത്ത് മുമ്പ് കല്ലറ ഉണ്ടായിരുന്നില്ലെന്ന് ചാലിശ്ശേരി പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സെമിത്തേരിയിൽ പ്രാർത്ഥിക്കാൻ വിലക്കുണ്ടെന്ന ആരോപണം തെറ്റാണ്. പള്ളി ഓഫീസുമായി ബന്ധപ്പെട്ട് പൂർവ്വികരുടെ ഓർമ്മദിനങ്ങളിൽ സെമിത്തേരിയിൽ പ്രാർത്ഥിക്കുന്നതിനുള്ള സൗകര്യം എല്ലാവർക്കും ലഭ്യമാണ്. സ്ഥലപരിമിതി കണക്കിലെടുത്ത് പഴയ മണ്ണ് കല്ലറകൾ ആവശ്യാനുസരണം പുനരുപയോഗിക്കുന്നത് പൊതുവായ രീതിയാണെന്നും, പൂർവ്വികരുടെ കല്ലറകളിൽ സംസ്കാരത്തിന് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് അനുമതി നൽകുമെന്നും ഭരണസമിതി കൂട്ടിച്ചേർത്തു .

2020ന് മുമ്പ് യാക്കോബായ വിഘടിത വിഭാഗം ഓർത്തഡോക്സ് വിശ്വാസികളുടെ കുടുംബക്കല്ലറ പൊളിച്ചുനീക്കിയ സംഭവവുമായി ബന്ധപ്പെട്ട കേസ് പട്ടാമ്പി മുൻസിഫ് കോടതിയിൽ നിലവിലുണ്ടെന്നും ഭരണസമിതി ഓർമ്മിപ്പിച്ചു. അക്രമത്തിലേക്കോ പകപോക്കലിലേക്കോ പോകാൻ തയ്യാറല്ലെന്നും സമാധാനമാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയ ഭരണസമിതി, കോടതികളുടെ എല്ലാ ഉത്തരവുകളും പൂർണമായി പാലിച്ചായിരിക്കും പള്ളി മുന്നോട്ട് പോകുകയെന്നും അറിയിച്ചു.

ചാലിശ്ശേരി പള്ളി വികാരി ഫാ.മാത്യു ജേക്കബ് പുതുശ്ശേരി, ട്രസ്റ്റിമാരായ ബാബു വർഗീസ് പുലിക്കോട്ടിൽ, കൊച്ചു കുര്യൻ അരിമ്പൂർ, സെക്രട്ടറി പോൾ അരിമ്പൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

error: Thank you for visiting : www.ovsonline.in