സമാന്തര ഭരണം ; യാക്കോബായ വിഭാഗത്തിൽ ഭിന്നത
കൊച്ചി : യാക്കോബായ വിഭാഗത്തിൽ പൊട്ടിത്തെറി വഴിവെച്ച് ആഭ്യന്തര തർക്കം ശക്തമാകുന്നതായി റിപ്പോർട്ട് . യാക്കോബായ വിഭാഗത്തിന്റെ ഭരണം കൈയ്യാളുന്ന പ്രബല ഗ്രൂപ്പിനെതിരെ താഴെത്തട്ടിൽ നിന്ന് എതിർപ്പ് ഉയരുന്നതായാണ് പുറത്തുവരുന്ന സൂചന .ചരിത്ര പ്രസിദ്ധമായ കണ്ടനാട് വി.മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ സുപ്രീം കോടതി വിധിയെത്തുടർന്ന് യാക്കോബായ വിഭാഗക്കാർ പ്രതിരോധം തീർത്തെങ്കിലും വിധി നടപ്പാക്കിയിരുന്നു.
യാക്കോബായ അൽമായ നേതാവിന്റെ സ്വദേശം കൂടിയായ കണ്ടനാട്ട് പുതിയ പള്ളി നിർമ്മിക്കാൻ തീരുമാനിച്ചുവെന്ന വാർത്തയാണ് കടുത്ത അനുയായികളെ ചൊടിപ്പിച്ചത്.ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്യുന്ന യാക്കോബായ നേതൃത്വത്തിന് തിരിച്ചടി കൂടിയാണിത്.
കോടതിയിൽ തർക്കം നിലനിൽക്കുന്നുവെന്ന് പറയുമ്പോൾ തന്നെ, കണ്ടനാട് ഉൾപ്പെടെ പുതിയ പള്ളികൾ പണിയുന്നത് വഞ്ചനാപരമാണെന്ന് മാനേജിംഗ് കമ്മിറ്റി അംഗം തുറന്നടിച്ചു. ഇത് സംബന്ധിച്ച വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്.
“പള്ളികൾ തിരിച്ചുപിടിക്കാൻ കണ്ടനാട്ടെ ഏതെങ്കിലും പള്ളികൾ കേസ് കൊടുത്തോ?” എന്ന തലക്കെട്ടിൽ യാക്കോബായ നേതാക്കളുടെ ചിത്രം ഉൾപ്പെടുത്തിയുള്ള കാർഡുകൾ കടുത്ത അനുയായികൾ ഫെയ്സ്ബുക്കിൽ പ്രചരിപ്പിക്കുന്നുണ്ട്.
2019 സെപ്റ്റംബറിലാണ് കണ്ടനാട് പള്ളിയിൽ വിധി നടപ്പാക്കിയത്.മലങ്കര സഭാത്തർക്കത്തിൽ 1958-ലെ ഓർത്തഡോക്സ് സഭക്ക് അനുകൂലമായ വിധിക്ക് പിന്നാലെ 2017-ൽ ഉണ്ടായ സുപ്രീം കോടതി വിധി 60-ഓളം പള്ളികളിൽ നടപ്പാക്കി.
യാക്കോബായ വിഭാഗത്തിന്റെ 2002 ലെ ഭരണഘടന അസാധുവാക്കിയും പാത്രിയാർക്കീസിന്റെ അധികാരം വാനിഷിംഗ് പോയന്റിലായതായും വിലയിരുത്തൽ. 1934 ഭരണഘടനക്ക് അംഗീകാരം നൽകിയെന്നതുമാണ് കോടതി വിധി.മൂന്നാം സമുദായക്കേസ് വിശേഷിപ്പിക്കപ്പെടുന്ന വിധിക്കെതിരെ യാക്കോബായ വിഭാഗത്തിന്റെ റിവ്യൂ ഹർജിയും തള്ളപ്പെട്ടിരുന്നു.

