വിദേശത്ത് നിന്നുള്ള നേർച്ചപ്പണത്തെ സംശയത്തോടെ കാണുന്നു ; FCRA ബില്ലിൽ ആശങ്കയറിയിച്ച് ഓർത്തഡോക്സ് സഭ
കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമ(എഫ്സിആര്‍എ) ഭേദഗതി ബില്‍ പുന:പരിശോധിക്കണമെന്ന് പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായും ഓർത്തഡോക്‌സ് സഭാധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ക്രൈസ്തവ സഭകളുടെ സാമൂഹിക സേവനങ്ങളെ വിസ്മരിക്കരുത്. സഭാമക്കള്‍ നല്‍കുന്ന നേര്‍ച്ചപ്പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ലെന്നും ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകുന്നുണ്ടോ എന്ന് ആശങ്കയുണ്ടെന്നും പരിശുദ്ധ കാതോലിക്ക ബാവ മാധ്യമങ്ങളോട് പറഞ്ഞു.
എഫ്സിആർഎ ഭേദഗതി സഭയെ വീര്‍പ്പുമുട്ടിക്കുകയാണ്. സഭ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കും.
ഇരട്ടത്താപ്പ് ഉണ്ടോ എന്ന് സംശയിക്കുന്നുണ്ട്. മിഷന്‍ പ്രവര്‍ത്തന രംഗങ്ങളെ പ്രയാസപ്പെടുത്തുന്നത് സങ്കടകരമാണ്.മലങ്കര സഭയുടെ എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടു. എല്ലാക്കാര്യങ്ങളും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പരിഹരിക്കാം എന്ന് പറഞ്ഞതല്ലാതെ നടപടി ഉണ്ടായില്ലെന്നും പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു.
അപേക്ഷകള്‍ രാജീവ് ചന്ദ്രശേഖറിന്റെ കൈവശം തന്നെ നല്‍കിയതാണ്. പരിഹരിക്കാമെന്ന് പറഞ്ഞതല്ലാതെ അതിൽ മറ്റ് നടപടികൾ ഉണ്ടായില്ല. എന്തിനാണ് മരവിപ്പിച്ചത് എന്നതിന്റെ കാരണങ്ങള്‍ പോലും പറയുന്നില്ല. കേന്ദ്ര തലത്തിലാണ് ഇത് ചെയ്യേണ്ടത്. അതുണ്ടാവാതെ ഇത്രയും കർശനമാക്കി നിൽക്കുന്നത് സഭകളുടെ ശുശ്രൂഷകളെയുൾപ്പെടെ ബാധിക്കും. പരിശോധിച്ചില്ലെങ്കില്‍ മറ്റ് സഭകളുമായി കൂടിയാലോചിച്ച് പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കുമെന്നും ബാവ കൂട്ടിച്ചേര്‍ത്തു.
വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ അല്ലെങ്കില്‍ കാലാവധിക്കുള്ളില്‍ പുതുക്കല്‍ ലഭ്യമാകാതെയായാലോ രജിസ്ട്രേഷന്‍ സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥ.
