ഹൈക്കോടതി വിധി: 1934-ലെ ഭരണഘടനയ്ക്കോ സുപ്രീംകോടതി വിധികൾക്കോ മാറ്റമില്ല
കൊച്ചി: മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ 1934-ലെ ഭരണഘടനയോ സുപ്രീംകോടതിയുടെ മുൻ വിധികളോ റദ്ദാക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നു.സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയതുപോലെ 1934-ലെ ഭരണഘടന പ്രകാരം തന്നെ മലങ്കര സഭ ഭരിക്കപ്പെടണമെന്ന നിലപാടിന് യാതൊരു മാറ്റവും വിധി വരുത്തുന്നില്ല.
പള്ളികളുടെ അവകാശങ്ങളെ വിധി നിഷേധിക്കുന്നില്ലെന്നും എന്നാൽ ക്രമസമാധാനം സംരക്ഷിക്കാൻ നൽകുന്ന പോലീസ് സംരക്ഷണ ഉത്തരവുകൾ വഴി നേരിട്ട് പള്ളികളുടെ ഉടമസ്ഥാവകാശവും കൈവശാവകാശവും സ്ഥാപിച്ചെടുക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.പള്ളികളുടെ നിയന്ത്രണവും അവകാശങ്ങളും നടപ്പിലാക്കണമെങ്കിൽ ബന്ധപ്പെട്ട സിവിൽ കോടതിയെയോ എക്സിക്യൂഷൻ കോടതിയെയോ സമീപിക്കണമെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.
ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഓർത്തഡോക്സ് സഭയ്ക്ക് അവകാശമുണ്ട്.
ആറ് പള്ളികളിലെ താൽക്കാലിക പോലീസ് സംരക്ഷണം തേടിയ ഹർജി ഹൈക്കോടതി തീർപ്പാക്കിയെന്നതിന് അർത്ഥം മറുവിഭാഗത്തിന് ആ പള്ളികളിൽ ശാശ്വത അവകാശം ലഭിച്ചു എന്നല്ല. 1934-ലെ ഭരണഘടന നിലനിൽക്കുന്നിടത്തോളം സിവിൽ കോടതിയിലൂടെ അനുകൂല വിധി സമ്പാദിച്ച് നടപ്പിലാക്കാൻ സാധിക്കും.
ചുരുക്കത്തിൽ, സുപ്രീംകോടതി അംഗീകരിച്ച അടിസ്ഥാന തത്വങ്ങളിലോ സഭയുടെ ഭരണഘടനയിലോ ഹൈക്കോടതി മാറ്റം വരുത്തിയിട്ടില്ല. കേസ് നടപ്പാക്കേണ്ടത് സിവിൽ കോടതിയിലൂടെ ആണെന്ന് വ്യക്തമാക്കുക മാത്രമാണ് ഇന്നത്തെ വിധി.
