എട്ട് വർഷങ്ങൾക്ക് ശേഷം ഓർത്തഡോക്സ് സഭയിൽ വി.മൂറോൻ കൂദാശ
കോട്ടയം: അതിവിശിഷ്ട തൈലക്കൂട്ടിലേക്ക് ദൈവിക കൃപ ചൊരിയപ്പെടുന്ന അപൂര്‍വ നിമിഷത്തിനായി ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനം ഒരുങ്ങി. നാളെ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പല്‍ ശുശ്രൂഷയ്ക്കു വേദിയാകും.
പരിശുദ്ധ സഭയില്‍ ഏറ്റവും കൂടുതല്‍ തവണ വിശുദ്ധ മൂറോന്‍ കൂദാശ നടന്ന സ്ഥലമായി ദേവലോകം അരമന മാറും. ഓര്‍ത്തഡോക്സ് പാരമ്പര്യം പിന്തുടരുന്ന സഭകളില്‍ പതിറ്റാണ്ടുകളില്‍ മാത്രം നടത്താറുള്ള കൂദാശയാണു മൂറോന്‍തൈലത്തിന്റെ വിശുദ്ധീകരണം.
ഇതിനു മുന്‍പ് 1988, 1999, 2009, 2018 വര്‍ഷങ്ങളിലാണ് ദേവലോകം മൂറോന്‍ കൂദാശയ്ക്കു വേദിയായിട്ടുള്ളത്. 1876ല്‍ മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളിയില്‍ നടന്ന മൂറോന്‍ കൂദാശയ്ക്ക് 150 വയസ് പൂര്‍ത്തിയാകുന്ന വേളയിലാണ് പതിനൊന്നാം ശുശ്രൂഷയ്ക്ക് തയ്യാറെടുക്കുന്നത്. 1911ല്‍ രണ്ടാം മൂറോന്‍ കൂദാശ നടന്നതും മുളന്തുരുത്തിയിലാണ്. 1932, 1951, 1967, 1977 വര്‍ഷങ്ങളില്‍ പഴയസെമിനാരിയിലും മൂറോന്‍ കൂദാശ നടന്നിട്ടുണ്ട്.
ഓര്‍ത്തഡോക്സ് സഭകളില്‍ കാതോലിക്കായ്ക്കു മാത്രമാണ് അതിവിശുദ്ധമായ കർമ്മം നിര്‍വഹിക്കാന്‍ അവകാശമുള്ളത്. സഭാധ്യക്ഷനായി ചുമതലയേറ്റശേഷം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികനാകുന്ന ആദ്യ മൂറോന്‍ കൂദാശയാണു നാളെ നടക്കുന്നത്.
വലിയനോമ്പിന്റെ 40-ാം വെള്ളിയിലാണു കൂദാശ ചെയ്യുന്നത്. മൂറോന്‍ എന്നാല്‍ സുഗന്ധതൈലം എന്നാണ് അര്‍ഥം. മാമോദീസാ, പള്ളികളുടെ കൂദാശ, വിശുദ്ധ കുര്‍ബാനയര്‍പ്പണ വേളയില്‍ ത്രോണോസില്‍ പൂജാപാത്രങ്ങള്‍ വയ്ക്കുന്ന തബ് ലൈത്തായുടെ കൂദാശാ എന്നിവയ്ക്കു വേണ്ടിയാണു വിശുദ്ധ മൂറോന്‍ ഉപയോഗിക്കുന്നത്. വിദേശരാജ്യങ്ങളില്‍നിന്നും കശ്മീരില്‍ നിന്നുമടക്കം എത്തിച്ചിട്ടുള്ള സുഗന്ധക്കൂട്ടുകളാണ് മൂറോനായി ഉപയോഗിക്കുന്നത്.
കൂദാശമധ്യേ ബല്‍സാം എന്ന സുഗന്ധതൈലവുമായി ചേര്‍ത്തു വിശുദ്ധീകരിക്കുന്നതോടെ മൂറോന്‍ പവിത്രമാക്കപ്പെടുന്നു.പരിശുദ്ധ കാതോലിക്കാ ബാവ മുഖ്യകാര്‍മികനാകുന്ന ശുശ്രൂഷയില്‍ മെത്രാപ്പോലീത്താമാര്‍, പ്രധാന പദവിയുള്ള ആര്‍ക്കദിയാക്കോന്‍, 12 വൈദികര്‍, 12 പൂര്‍ണ ശെമ്മാശന്മാര്, 12 ഉപശെമ്മാശന്മാര് എന്നിവര്‍ പൂര്‍ണ അംശവസ്ത്രധാരികളായി പങ്കെടുക്കും. നാളെ രാവിലെ 6.30ന് ആരംഭിക്കുന്ന മൂറോന്‍ കൂദാശ ഉച്ചകഴിഞ്ഞ് രണ്ടിനു പൂര്‍ത്തിയാകും.
