ചർച്ചകൾക്ക് തടസമില്ല ; വ്യവഹാരങ്ങളിലേക്ക് വലിച്ചിട്ടവർക്ക് തിരിച്ചറിവുണ്ടാകുന്നത് സ്വാഗതാർഹം
കോട്ടയം : മലങ്കരസഭയുടെ 1934-ലെ ഭരണഘടനയുടെ അന്തസത്ത കാത്ത് സൂക്ഷിക്കുന്നതാണ് ഹൈക്കോടതി ഉത്തരവ്. 34-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ട പള്ളികളുടെ സ്വാതന്ത്ര്യത്തെ വിധി ഹനിക്കുന്നില്ല. 2017 -ലെ സുപ്രീംകോടതിയുടെ അന്തിമവിധി അടിസ്ഥാനശിലയായി തുടരും. രാജ്യത്തെ പരമോന്നത കോടതിയുടെ വിധിയെ മാനിക്കാൻ ഭരണസംവിധാനങ്ങൾ തയാറാകാതെ വന്നപ്പോഴാണ് കർശനമായി നിയമം നടപ്പാക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. 1934-ലെ ഭരണഘടനാ പ്രകാരമുള്ള പള്ളികൾ ഏറ്റെടുത്ത് ഭരണം നടത്താൻ ജില്ലാഭരണകൂടങ്ങൾക്ക് അധികാരമില്ലെന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണത്തിലൂടെ യഥാർത്ഥ അവകാശിയെ കോടതി തിരിച്ചറിയുന്നുണ്ട്. ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പോലീസ് സംരക്ഷണം നൽകുന്നതിനും തടസമില്ല. അതായത് മലങ്കരസഭയുടെ പള്ളികളുടെ യഥാർത്ഥ അവകാശികൾ സഭയുടെ ഭരണഘടനയെ അംഗീകരിക്കുന്നവർ മാത്രമായിരിക്കും. അത് നടപ്പാക്കാൻ കോടതികൾക്ക് ഇടപെടുന്നതിനുള്ള സ്വാതന്ത്ര്യം വിധി നൽകുന്നുണ്ട്.
പാത്രിയർക്കീസ് പക്ഷത്തുള്ള ശ്രീ.കെ.എസ് വർഗീസ് സമർപ്പിച്ച ഹർജിയിലാണ് 2017 ജൂലൈ 3ന് സുപ്രീംകോടതി അന്തിമതീർപ്പ് കൽപ്പിച്ചത്. നിയമപോരാട്ടങ്ങളുടെ ഉത്തരവാദി ആരാണെന്നത് ഇതിലൂടെ വ്യക്തമാണ്. 1958 -ൽ മലങ്കരസഭയ്ക്ക് അനുകൂലമായ ഉത്തരവിൽ എതിർകക്ഷിയിൽ നിന്ന് കോടതിച്ചെലവ് ഉൾപ്പെടെ നൽകാനായിരുന്നു വിധി. “ഒരു രൂപാ പോലും വേണ്ട, സമാധാനത്തോടെ ഒരുമിക്കാം” എന്നാണ് അന്നത്തെ കാതോലിക്കാ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവാ പറഞ്ഞത്. 1958ലും, 1995ലും, 2002ലും അവസാനം 2017-ലെ അന്തിമ വിധിയിലും കോടതി അരക്കിട്ടുറപ്പിച്ച മലങ്കരസഭയുടെ ഭരണസംവിധാനമായ 1934-ലെ ഭരണഘടന അനുസരിച്ച് സഭയിൽ സമാധാനമുണ്ടാകണമെന്ന കോടതി താൽപ്പര്യം ഉൾക്കൊള്ളാൻ ഇന്നത്തെ സമാധാന പ്രിയർക്ക് കഴിഞ്ഞില്ല എന്നത് ചരിത്രസത്യമാണ്. എങ്കിലും മലങ്കരസഭയെ വ്യവഹാരങ്ങളിലേക്ക് വലിച്ചിട്ടവർ ഇന്ന് സമാധാനത്തിനായി ദാഹിക്കുന്നത് ആത്മാർത്ഥതയോടെയാണെങ്കിൽ സ്വാഗതം ചെയ്യുന്നു.
വിശുദ്ധ നോമ്പുകാലത്ത് സഹോദര്യത്തിന്റെ വഴിയിലൂടെ യാത്രചെയ്യാൻ സാധിക്കുമെങ്കിൽ അതിനെ ദൈവഹിതമായി കാണാം. സഭ എക്കാലത്തും സമാധാനമാണ് ആഗ്രഹിച്ചിട്ടുള്ളത്. അതേസമയം സമാധാനത്തിന് ആഹ്വാനം ചെയ്യുന്നവർ 302 പേജുള്ള കോടതി വിധി പൂർണമായി വായിക്കാതെ പള്ളികൾക്ക് മുന്നിൽ കരിമരുന്ന് പ്രയോഗം നടത്തി ആഹ്ലാദിക്കുന്നത് ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥിതിയോടുള്ള അവഹേളനമാണെന്നും ഓർമ്മിപ്പിക്കട്ടെ. ആഘോഷങ്ങളുടെ പുകമറയിൽ ഇല്ലാതാകുന്നതല്ല കോടതി വിധികൾ എന്ന സത്യം ഈ നോമ്പുകാലത്ത് വെളിച്ചമാകട്ടെ.
