മണർകാട് കോളേജ് : യാക്കോബായ വിഭാഗത്തിന് തിരിച്ചടി
കോട്ടയം : മണർകാട് സെന്റ് മേരീസ് കോളേജിൽ നിയമനം നടത്താൻ അംഗീകാരം തേടി മാനേജർ എന്ന് അവകാശപ്പെട്ട് യാക്കോബായ വിഭാഗം നൽകിയ അപ്പീലും ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് തള്ളി.മലങ്കര സഭയുടെ മണർകാട് സെന്റ് മേരീസ് പള്ളിയുടെ കീഴിലുള്ള മണർകാട് കോളേജിൽ നിയമപരമായ ഒരു ഗവേണിംഗ് ബോഡി നിലവിൽ ഇല്ലാത്തതിനാലും മണർകാട് പള്ളിയുടെ ഭരണ നിർവഹണം 1934 ലെ മലങ്കര സഭ ഭരണഘടന പ്രകാരം നടത്തണമെന്ന് സിവിൽ കോടതിയുടെ ഉത്തരവ് നിലനിൽക്കുന്നതിനാലും മണർകാട് കോളേജിൽ നിയമനങ്ങൾ നടത്തുന്നത് തടഞ്ഞുകൊണ്ട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിനെതിരെ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി സിംഗിൾ ബെഞ്ച് നേരത്തെ തന്നെ തള്ളിയിരുന്നു. ആയതിനെതിരെ ഫയൽ ചെയ്ത അപ്പീലും കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളി. മണർകാട് പള്ളിയുടെയും കോളേജിന്റെയും ഭരണനിർവഹണം വ്യവസ്ഥാപിതമായ/നിയമപരമായ മാനേജ്മെൻറ് ഏറ്റെടുത്തതിന് ശേഷം മാത്രമേ നിയമനങ്ങൾ നടത്തുവാൻ സാധിക്കുകയുള്ളൂവെന്ന് ഓർത്തഡോക്സ് സഭയുടെ ആവശ്യം പരിഗണിച്ചാണ് ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ.