മയക്കുമരുന്ന് കുട്ടികളെ നശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണം : ഉപരാഷ്പതി
കൊല്ലം : സമൂഹത്തിൽ ഒരു കുട്ടിയെപോലും മയക്കുമരുന്ന് നശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിന്റ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത്പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി.സമൂഹത്തെ ബാധിക്കുന്ന ഏറ്റവും വലിയ ശാപങ്ങളിലൊന്നായ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ രാജ്യവ്യാപകമായി ബഹുജന പ്രസ്ഥാനം ഉയർന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു.
മതങ്ങൾ, ഭാഷകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയ്ക്ക് അതീതമായുള്ള ബഹുജന പ്രസ്ഥാനമായി അത് മാറണം. ‘മയക്കുമരുന്ന് വേണ്ട’ എന്ന് പറയാൻ വിദ്യാർഥികൾ തയാറാവണം. മയക്കു മരുന്നിനെതിരായ ബോധവൽക്കരണം കുട്ടികളിൽ അനിവാര്യമാണ്-അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനായി ജാതി മത രാഷ്ട്രീയത്തിന് അതീതമായി ഒരു ജനകീയ പ്രസ്ഥാനം കെട്ടിപ്പെടുക്കേണ്ടത് അത്യാവശ്യമാ ണ്. 2047 ഓടെ വികസിതവും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യവുമായി തീരാനുള്ള ദർശനത്തിലാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്. നമ്മുടെ ശാസ്ത്രീയ നേട്ടങ്ങളും നവീകരണങ്ങളും ലോകം സ്വീകരിക്കുന്ന വിധത്തിൽ മുന്നേറണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
വിദ്യാഭ്യാസത്തെ വിജയം നേടാനുള്ള വഴിമാത്രമായല്ല, മറിച്ച് സമൂഹത്തിൽ മാറ്റം വരുത്തുവാനുള്ള ശക്തി കൂടിയായി ഉപയോഗിക്കണം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, വിദ്യാഭ്യാസം പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങരുത്. വിമർശനാത്മക ചിന്ത, സഹാനുഭൂതി, പ്രതിരോധശേഷി, സമഗ്രത എന്നിവ വളർത്തിയെടുക്കണം.
വലിയ സ്വപ്നങ്ങൾ കാണാനും, കഠിനാധ്വാനം ചെയ്യാനും, എളിമയുള്ളവരായും സ്വഭാവത്തിലും സമഗ്രതയിലും വേരൂന്നിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾ കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അധ്യക്ഷനായിരുന്നു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, കെ.എൻ. ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എംപി, കൊല്ലം ഭദ്രാസനാധിപൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ, യൂനാൻ സാമുവൽ റമ്പാൻ, മൗണ്ട് താബോർ ദയറ സെക്രട്ടറി ഫിലിപ്പ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
