മധ്യസ്ഥതയുടെ അകപ്പൊരുൾ
ഡോ. മാത്യൂസ് മാർ തീമോത്തിയോസ്
നൂറ്റാണ്ടുകളായി മലങ്കര സഭ അശാന്തിയുടെയും അസമാധാനത്തിന്റെയും നീർച്ചുഴിയിൽ വലയുകയാണ് . ഒരുകാലത്ത് ഇന്ത്യയുടെ നാണ്യവിളകളിൽ കണ്ണുവെച്ചു കടന്നുവന്ന വിദേശ ആധിപത്യത്തിന്റെ മറ്റൊരു തനിയാവർത്തനമാണ് വൈദേശിക സഭാ മേലധ്യക്ഷന്മാർ മലങ്കരയിലെ ഈ കൊച്ചു സഭയിൽ അസാമാധാനത്തിന്റെ വിത്ത് വിതച്ചത് . മലങ്കരയിലേക്ക് സ്ഥാനമോഹികളായ ചില ആളുകളെ കൂട്ടി മലങ്കര പള്ളിയോഗത്തിന്റെ അനുവാദമില്ലാതെ ശീമോന്യ പാപത്തിൻറെ പിൻബലത്തിൽ ചുവപ്പ് കുപ്പായം കൊടുത്ത് കപ്പൽകയറ്റി വിട്ടത് മൂലം നെരിപ്പോട് പോലെ പുകയുന്ന ഒരു സാഹര്യം ഈ പാവപ്പെട്ട മലങ്കര നസ്രാണിസമൂഹത്തിന് മേൽ വരുത്തിവെക്കുവാൻ ഇടയാക്കി . അത് ഇന്നും പല വേഷത്തിലും ഭാവത്തിലും ഒളിഞ്ഞും തെളിഞ്ഞും ഈ സഭയിൽ ഭിന്നിപ്പുണ്ടാക്കികൊണ്ടിരിക്കുന്നു .അതിന്റെ ഫലമായി ഒന്നായി ആരാധിച്ച് വന്ന മലങ്കരയിലെ പള്ളികളിൽ ഒരു വിഭാഗം ഭിന്നിപ്പുണ്ടക്കാൻ ശ്രമിച്ചപ്പോൾ ചർച്ചകളും സമവായവും നടത്തി പരിഹരിക്കുവാൻ മലങ്കര സഭ ശ്രമിച്ചു
1970 മുതൽ 2017 വരെ ഉള്ള 47 വർഷക്കാലം വിവിധ കോടതികളിൽ മലങ്കര സഭ വിഷയം വിചാരണയ്ക്ക് വിധേയപ്പെട്ടിട്ടുണ്ട്. എറണാകുളത്ത് സഭ കേസിനു വേണ്ടി മാത്രമായി ഒരു സ്പെഷ്യൽ കോടതി തന്നെ ആരംഭിച്ചു. അവിടെ 1934ലെ ഭരണഘടന അടിസ്ഥാനപ്പെടുത്തി മലങ്കരയിലെ എല്ലാ പള്ളികളും ഭരിക്കപ്പെടണം എന്ന വിധി ഉണ്ടാവുകയാണ് ചെയ്തത്. മൂന്നു പള്ളികളുടെ കേസ് ആണ് അവിടെ വാദം നടന്നതെങ്കിലും മെറിറ്റ് അടിസ്ഥാനത്തിൽ ഇത് എല്ലാ പള്ളികൾക്കും ബാധകമാണ് എന്ന് ബഹുമാനപ്പെട്ട കോടതി പ്രഖ്യാപിച്ചു. അതിന് കാരണം മലങ്കരയിലെ എല്ലാ പള്ളികളുടെയും അവസ്ഥ ഒന്നായിരുന്നു എന്നതുകൊണ്ടാണ്. ചോറുവെന്തോ എന്ന് നോക്കുവാൻ കലത്തിലെ അരിമണി മുഴുവൻ ഞെക്കി നോക്കേണ്ട കാര്യമില്ലല്ലോ എന്ന് സാരം. ഏതാണ്ട് 40 ൽ അധികം തവണ വിവിധ കാരണങ്ങൾ പറഞ്ഞ് മലങ്കര സഭാ വിഷയത്തിലെ വിധി തടസ്സപ്പെടുത്തിക്കൊണ്ട് മാറ്റിവെക്കേണ്ട സാഹചര്യമുണ്ടായി. അപ്പോഴൊക്കെ മലങ്കര ഓർത്തഡോക്സ് സഭ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിക്കുമ്പോഴും മറുഭാഗത്തിനുവേണ്ടി അത്തരം കാര്യങ്ങളിൽ ക്ഷമയോടെ കാത്തിരിക്കുവാൻ തയ്യാറായിരുന്നു.
മലങ്കര സഭയിൽ ഒരു ഭരണഘടനയുണ്ടെന്നും, ഇത് പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തയുടെയും അധികാരത്തിങ്കൽ ഭരിക്കപ്പെടുന്ന സഭയാണെന്നും ബഹുമാനപ്പെട്ട കോടതി അസന്നിഗ്ധമായി പ്രഖ്യാപിക്കുമ്പോൾ അത് ഭൂരിപക്ഷ അഭിപ്രായത്തിൽ തെളിയിക്കണമെന്ന് മറുഭാഗം കോടതിയിൽ അഭിപ്രായപ്പെട്ടു. അങ്ങനെയാണ് ഭാഗ്യസ്മരണാർഹനായ പരി ബസേലിയോസ് മാർത്തോമാ മാത്യൂസ് രണ്ടാമൻ ബാവ തിരുമേനി സ്വയം വിനീതപ്പെട്ട ഒരു തെരഞ്ഞെടുപ്പിന് നിന്നു കൊടുത്തത്. അതിൽ പരാജയപ്പെട്ടാൽ തന്റെ സ്ഥാനം ത്യജിക്കുവാനും തയ്യാറാണെന്ന് ആ പരി.പിതാവ് അന്ന് പരസ്യമായി പ്രഖ്യാപിച്ചു. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ നിരീക്ഷകൻ ജസ്റ്റിസ് മളീമഠ് ആ തെരഞ്ഞെടുപ്പിന് ചുമല വഹിച്ചു എന്നതും നമുക്ക് അറിയുന്ന കാര്യമാണ്. എന്നാൽ അവിടെയും മറുവിഭാഗം ഏകപക്ഷീയമായി പിന്മാറുകയാണ് ഉണ്ടായത്. 2017ലെ സുപ്രീംകോടതി വിധിയിൽ അന്ത്യോഖ്യ പാത്രിയർക്കീസിന്റെ മലങ്കരയിലെ സ്ഥാനം വാനിഷിംഗ് പോയിന്റിലാണ് എന്നും, ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി മേലിൽ അരാലും ചോദ്യം ചെയ്യപ്പെടുവാൻ പാടില്ലാത്തതാണെന്നും ഉള്ള വിധത്തിൽ ഒരു അന്തിമ വിധിയാണ് 2017 ലഭിച്ചത് . കോടതിയിലാണ് ഞങ്ങൾക്ക് വിശ്വാസം എന്ന് പറഞ്ഞവർ വിധി എതിരായി വരുമ്പോൾ രാഷ്ട്രീയ നേതാക്കന്മാരെയും, ഇതര സമുദായ നേതാക്കന്മാരെയും കൂട്ടുപിടിച്ച് ചർച്ച എന്ന മുറവിളി കൂട്ടുന്നത് അവരുടെ ആത്മാർത്ഥതയില്ലായ്മയുടെയും കാപട്യത്തിന്റെയും ലക്ഷണമാണ് .
സമാധാനത്തോടും , നിയമ വ്യവസ്ഥകൾക്ക് വിധയപ്പെട്ടും 1934 ഭരണഘടനക്ക് അനുസരിച്ചും വ്യവസ്ഥപിത മാർഗ്ഗത്തിലൂടെ ഉള്ള ഒരു ശുശ്രൂഷ സംവിധാനമാണ് വി. സഭ ആഗ്രഹിച്ചത് . എന്നാൽ അത്തരം ചർച്ചകളോട് മുഖം തിരിക്കുകയും , അവഹേളിക്കുകയും കോടതിയിൽ മാത്രമാണ് ഞങ്ങൾക്ക് വിശ്വാസം എന്ന് ആയിരം വട്ടം ആവർത്തിച്ച് പറയുകയും ചെയ്തവർ ബഹു. കോടതികളിൽ നിന്ന് വിധിവരുമ്പോൾ അത് തങ്ങൾക്ക് അനുകൂലം അല്ലങ്കിൽ അംഗീകരിക്കാതിരിക്കുകയും ഇടവകകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും , അസമാധാനം ഉടക്കാക്കുവാൻ ശ്രമിക്കുകയും , സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നത് ഏത് ആത്മാവിൽ എന്ന് മനസിലാകുന്നില്ല . മലങ്കര സഭക്ക് മലങ്കര മെത്രാപ്പോലീത്തയുടെ ആസ്ഥാനമായ കോട്ടയം പഴയ സെമിനാരി നഷ്ടമാകുന്ന തരത്തിൽ വിധി വന്നപ്പോൾ മാന്യമായി പടിയിറങ്ങിയ ചരിത്രം ഈ പരിശുദ്ധ സഭക്ക് ഉണ്ട് എന്നത് മറക്കരുത് . 1958 മുതൽ 2017 ലെ മലങ്കര സഭ തർക്കത്തിന്റെ തീർപ്പ് കൽപ്പിച്ച് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ നിന്ന് ആരാലും ചോദ്യംചെയ്യപ്പടാൻ കഴിയാത്തവിധം അന്തിമ വിധി വന്നിട്ടും അത് ഒന്നും അംഗീകരിക്കാതെ വീണ്ടും വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പിൻവാതിൽ നിയമനം ലഭിച്ചവരുടെ സ്ഥാനം ഉറപ്പിക്കുവാനും , മലങ്കര സഭയെ ഭിന്നിപ്പിച്ച് ഭരിക്കുവാനും ഉള്ള ഗൂഢലക്ഷ്യം മാത്രമാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പടുത്തുവാൻ സാധിക്കുകയില്ല . വിൽപത്രത്തിൽ കൂടെ അല്ല മലങ്കര പള്ളിയോഗ തീരുമാനം ആണ് മലങ്കര സഭക്ക് സഭാ അധ്യക്ഷന്മാരെയും പിതാക്കന്മാരേയും തെരഞ്ഞെടുക്കുന്നത് . മലങ്കര നസ്രാണികളുടെ മനസ്സറിയണം എന്ന് മലങ്കര മെത്രാപ്പോലീത്ത ആഗ്രഹിച്ചാൽ ഒരു തിട്ടൂരത്തിനും കാത്ത് നിൽക്കാതെ പാകപ്പൽ കയറി വരുന്ന ഒരു അനുവാദത്തിനും കത്ത് നിൽക്കാതെ ആർജവത്തോടെ അത് വിളിച്ചുകൂട്ടുവാൻ അധികാരവും ആർജ്ജവവും ഉള്ള വി. മാർത്തോമാ ശ്ളീഹായുടെ പിൻഗാമിയായ മലങ്കര മെത്രാപ്പോലീത്ത നയിക്കുന്ന സഭയാണ് ഇത് .
പിൻവാതിൽ നിയമനം ലഭിച്ചവർ ഇത്തരം വ്യവസ്ഥപിത നടത്തിപ്പുകളുടെ പരിചയക്കുറവ് മൂലം എന്തെങ്കിലും ഒക്കെ കാട്ടികൂട്ടിയും ഇടിമുഴക്കത്തിൽ മുളക്കുന്ന കൂണുപോലെ ഇമിറ്റേഷൻ വേഷഭൂഷാതികളോടെ പഴയകൂറ്റ് ചരിത്രം അവർത്തിക്കുവാൻ തത്രപ്പൊടുപെടുമ്പോൾ അത്തരം കുടില തന്ത്രങ്ങൾക്ക് മുമ്പിൽ മുട്ടുമടക്കുന്ന ചരിത്രം ഈ സഭക്ക് ഇല്ല എന്ന് ഓർപ്പിക്കട്ടെ . 1934 സഭാ ഭരണഘടനക്ക് വിധയമായി വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ ഉള്ള ശാശ്വത സമാധാനം ആണ് മലങ്കര സഭ ആഗ്രഹിക്കുന്നത് . തട്ടിക്കൂട്ട് സമാധാനമോ , നീതിന്യായ വ്യവവസഥിതിയെ വെല്ലുവിക്കുന്ന നിയമവിരുദ്ധ നിലപാടോ ഈ സഭക്ക് ഇല്ല . ഈ അടിസ്ഥാനത്തിൽ ആരുമായും തുറന്ന ചർച്ചകൾക്ക് മലങ്കര സഭാ എന്നും ഒരുക്കവുമാണ് . കിഴക്കും , പടിഞ്ഞാറും ദിശ അറിയാതെ കലഹിക്കുന്നവരും, ഗ്രൂപ്പ് സമവാക്യങ്ങളിൽ ഭിന്നിച്ച് നിൽക്കുന്നവരും ണ് നീതിന്യായ വ്യവസ്ഥയെ തള്ളി മലങ്കര സഭയുടെ വിഷയത്തിൽ മധ്യസ്ഥതക്ക് വരുന്നതിലെ അനൗചത്യം സ്വായപരിശോധനക്ക് വിഷയീഭവിക്കേണ്ടതാണ്
കള്ളംപ്രചരിപ്പിച്ചും , പെയിഡ് ന്യൂസ് വഴി അധിക്ഷേപിച്ചും, കാശുണ്ടെങ്കിൽ വ്യാജ പ്രചരണത്തിലൂടെ ആരെയും ഇല്ലാണ്ടാക്കാം എന്ന ദുർവിചാരത്തോടെ മലങ്കര സഭയെ അകത്തുനിന്നും പുറത്തുനിന്നും ഒറ്റപ്പെടുത്തുവാൻ ശ്രമിക്കുമ്പോൾ, സമാധാനം എന്ന വ്യാജേന സഭയെ അസമാധാനത്തിലേക്ക് തള്ളി വിടുവാൻ ദുഷ്ടലാക്കോടെ പന്തിയിൽ നിന്ന് ഭോജനം കഴിച്ച യൂദാസുകളെ തിരിച്ചറിഞ്ഞും ദൈവത്തിൽ ആശ്രയിച്ച് പരിശുദ്ധ റൂഹായാൽ നയിക്കപ്പെടുന്ന ഒരു വിശുദ്ധ സഭയാണ് ഇത് എന്ന ഉത്തമ ബോധ്യം നമ്മുടെ സഭാ വിശ്വാസികൾക്ക് ഉണ്ടാവണം. അവർ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. ചില രഥങ്ങളിലും കുതിരകളിലും ആശ്രയിക്കുവാൻ ശ്രമിക്കുമ്പോൾ നമ്മുടെ ആശ്രയം സർവ്വശക്തനായ ദൈവത്തിലാണ്. ആകയാൽ പരിശുദ്ധ സഭക്കൊപ്പം ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കുവാനും, പ്രതിബന്ധങ്ങളുടെയും പ്രശ്നങ്ങളുടെയും നടുവിൽ ശാശ്വത സമാധാനം മലങ്കര സഭയിൽ ഉണ്ടാകുവാനും ഏവരും പ്രാർത്ഥിക്കണം.
