ഓർത്തഡോക്സ് സഭ യുകെ ഭദ്രാസനത്തിന് ലണ്ടനിൽ ആസ്ഥാനം
ലണ്ടൻ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുകെ–യൂറോപ്പ്–ആഫ്രിക്ക ഭദ്രാസനത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ലണ്ടനിലെ ബ്രോംലിയിൽ പുതിയ ഭദ്രാസന ആസ്ഥാനം സ്വന്തമാക്കി. സെപ്റ്റംബർ ഒന്നിന് പ്രാർഥനാനിർഭരമായ ചടങ്ങുകളോടെ ഭദ്രാസനം പുതിയ ആസ്ഥാനത്തിന്റെ ചുമതല ഏറ്റെടുത്തു.
ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾ വൈകിട്ട് 5.30ന് കൃതജ്ഞതാ പ്രാർഥനയോടെ ആരംഭിച്ചു. തുടർന്ന് വൈദികരും വിശ്വാസികളും പുതിയ ആസ്ഥാനം സന്ദർശിക്കുകയും സ്നേഹകൂട്ടായ്മയിൽ പങ്കെടുക്കുകയും ചെയ്തു. വൈകിട്ട് 6.30ന് പുതിയ ചാപ്പലിൽ നടന്ന സന്ധ്യാപ്രാർഥനയോടെ ഭദ്രാസനത്തിന്റെ പുതിയ അധ്യായത്തിന് പ്രാർഥനാപൂർവമായ തുടക്കമായി.
ചാപ്പൽ, അനുബന്ധ ഹാൾ, വിശാലമായ ഓഫിസ് സൗകര്യങ്ങൾ, താമസസൗകര്യം, പാർക്കിങ് എന്നിവ ഉൾപ്പെടുന്നതാണ് ബ്രോംലിയിലെ പുതിയ ഭദ്രാസന ആസ്ഥാനം. ഭദ്രാസനത്തിന്റെ ആത്മീയ, ഭരണ, സാമൂഹിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി പുതിയ ആസ്ഥാനം പ്രവർത്തിക്കും.
വർഷങ്ങളായുള്ള പ്രാർഥനകളുടെയും പരിശ്രമങ്ങളുടെയും വൈദികരുടെയും വിശ്വാസികളുടെയും ത്യാഗപൂർണമായ സഹകരണത്തിന്റെയും ഫലമായാണ് ഭദ്രാസനത്തിന്റെ ദീർഘകാല സ്വപ്നം യാഥാർഥ്യമായത്.
പുതിയ ആസ്ഥാനം ഒരു കെട്ടിടം മാത്രമല്ലെന്നും, വരുംതലമുറകൾക്ക് പ്രാർഥിക്കാനും സേവിക്കാനും പഠിക്കാനും ഒരുമിച്ചുകൂടാനും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനുമായി ദൈവം ഭദ്രാസനത്തെ ഏൽപ്പിച്ചിരിക്കുന്ന വിശുദ്ധ ഉത്തരവാദിത്തമാണെന്നും അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത സന്ദേശത്തിൽ പറഞ്ഞു.
ഈ സ്വപ്നസാക്ഷാത്കാരത്തിനായി പ്രവർത്തിച്ച ഭദ്രാസന സെക്രട്ടറി, വൈദികർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, പ്രോപ്പർട്ടി കമ്മിറ്റി, മാനേജിങ് കമ്മിറ്റി, ജനറൽ ബോഡി അംഗങ്ങൾ എന്നിവരെയും വിവിധ നിലകളിൽ സഹകരിച്ച വിശ്വാസികളെയും മെത്രാപ്പൊലീത്ത നന്ദിയോടെ അനുസ്മരിച്ചു. പേരോ അംഗീകാരമോ ആഗ്രഹിക്കാതെ നിശ്ശബ്ദമായി പ്രവർത്തിച്ച നിരവധി പേരുടെ സമർപ്പണവും സേവനവും പ്രത്യേകം സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഭദ്രാസനത്തിന്റെ ആദ്യ വസ്തു സ്വിൻഡനിൽ സ്വന്തമാക്കുന്നതിനായി പിന്നണിയിൽ പ്രവർത്തിച്ച സഭാംഗങ്ങളുടെ ത്യാഗപൂർണമായ സേവനവും ഈ അവസരത്തിൽ അനുസ്മരിച്ചു.
ഭദ്രാസനത്തിന് സ്വന്തമായൊരു ആസ്ഥാനം എന്ന സ്വപ്നത്തിന് അടിത്തറ പാകിയ അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്തയെയും, വർഷങ്ങളായി ഇത്തരമൊരു ആസ്ഥാനം സ്വപ്നം കാണുകയും അതിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്ത വൈദികരെയും വിശ്വാസികളെയും നന്ദിയോടെ അനുസ്മരിച്ചു. മുൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്തയുടെ ആശംസ സന്ദേശം വേളയിൽ വായിച്ചു
മുൻതലമുറകളുടെ പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അടിത്തറയിലാണ് ഇന്നത്തെ നേട്ടം പടുത്തുയർത്തപ്പെട്ടിരിക്കുന്നതെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.
ഭദ്രാസന ഹെഡ്ക്വാർട്ടേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകിയ എല്ലാവർക്കും, പ്രത്യേകിച്ച് പ്രതിമാസ ഡയറക്ട് ഡെബിറ്റ് സംവിധാനത്തിലൂടെ തുടർച്ചയായി സാമ്പത്തിക പിന്തുണ നൽകുന്ന വിശ്വാസികൾക്കും,ആരംഭപ്രവർത്തങ്ങൾക്കു ലോണുകൾ നൽകിയ അംഗങ്ങൾക്കും മെത്രാപ്പൊലീത്ത നന്ദി അറിയിച്ചു. ഭദ്രാസനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും പുതിയ ആസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും വിശ്വാസികളുടെ തുടർന്നുള്ള സഹകരണവും അഭ്യർഥിച്ചു.
പുതിയ ആസ്ഥാനം ഇന്നത്തെ തലമുറയ്ക്കു മാത്രമുള്ളതല്ലെന്നും, വരുംതലമുറകൾക്കായി സഭയെ ഏൽപ്പിച്ചിരിക്കുന്ന അമൂല്യമായ പൈതൃകമാണെന്നും മെത്രാപ്പൊലീത്ത ഓർമിപ്പിച്ചു. കൂട്ടായ്മയുടെയും ആതിഥ്യമര്യാദയുടെയും സേവനത്തിന്റെയും കേന്ദ്രമായി പുതിയ ആസ്ഥാനം മാറട്ടെയെന്നും അവിടെനിന്ന് ആരംഭിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ദൈവനാമ മഹത്വത്തിനും സഭയുടെ വളർച്ചയ്ക്കും ജനങ്ങളുടെ സേവനത്തിനും കാരണമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
