മുതലെടുപ്പിന് ശ്രമിച്ച യാക്കോബായ വിഭാഗകാർക്ക് മറുപടി
കൊച്ചി : മലങ്കര നസ്രാണി പള്ളി യോഗത്തിൽ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട വന്ദ്യ യാക്കോബ് തോമസ് റമ്പാച്ചന്റെ പേരിൽ വ്യാജ പ്രചരണം. വാസ്തവ വിരുദ്ധ പരാമർശങ്ങൾ തിരുകി കുത്തിത്തിരുപ്പിന് രംഗത്തെത്തിയ യാക്കോബായ വിഭാഗക്കാർ പ്രചരിപ്പിക്കുന്ന കാർഡുകൾക്ക് മറുപടി നൽകുകയാണ് യാക്കോബ് തോമസ് റമ്പാച്ചൻ.
പരിശുദ്ധ സഭയുടെ കൊമ്പുയർത്തുന്നതാണ് ഓരോ മലങ്കര അസോസിയേഷനുകളും അതിൽ അസൂയ തോന്നുന്ന ചിലർ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങൾ മലങ്കര മക്കൾ വിശ്വസിക്കരുതെന്നും ബഹു.റബാച്ചൻ കുറിപ്പിൽ പറയുന്നു.മലങ്കര അസോസിയേഷന്റെ എപ്പിസ്കോപ്പൽ തിരഞ്ഞെടുപ്പിൽ നടത്തപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർണ്ണമായും സുതാര്യവും സഭാ ഭരണഘടനയ്ക്കും നടപടി ചട്ടങ്ങൾക്കും വിധേയവുമായിരുന്നുവെന്ന് വ്യക്തമാക്കി.
എല്ലാ കാലത്തും പരിശുദ്ധ സഭ നീതി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ തീരുമാനവും പരിശുദ്ധ സുന്നഹദോസിന്റെ നിശ്ചയവും നിറഞ്ഞ സന്തോഷത്തോടെ ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
പൂർണ്ണരൂപം
അടിമാലി എന്ന ഒരു സാധാരണ മലയോര ഗ്രാമത്തിൽ നിന്ന് വൈദിക ശുശ്രൂഷയിലേക്ക് കടന്നുവന്ന എനിക്ക് നാളിതുവരെയുള്ള ജീവിതത്തിൽ ദൈവകൃപയുടെ തണൽ ആവോളം അനുഭവിക്കുവാൻ ഈ നിമിഷം വരെയും സാധിച്ചിട്ടുണ്ട്. ആ കൃപ കൂടെ ഇരിക്കണമേ എന്ന പ്രാർത്ഥന മാത്രമാണ് എന്നും ഉള്ളത്. എപ്പിസ്കോപ്പൽ തിരഞ്ഞെടുപ്പിലും ആ ദൈവഹിതം തീർച്ചയായും ഞാൻ തിരിച്ചറിയുന്നു. എന്നെ ഞാനാക്കിയതും ഈ നിമിഷം വരെ വഴി നടത്തിയതും സർവ്വശക്തനായ ദൈവവും പരിശുദ്ധ സഭയും സഭാമക്കളുമാണ്. ലഭിച്ച ചുമതലകൾ എല്ലാം ഈ പരിശുദ്ധ സഭ വിശ്വാസപൂർവ്വം ഭരമേൽപ്പിച്ചതാണ്. വൈദിക അവൈദിക വ്യത്യാസമില്ലാതെ ഏവരുടെയും സ്നേഹം അനുഭവിക്കുവാൻ ഇന്നുവരെയും സാധിച്ചിട്ടുണ്ട്. ഇനിയും അതുണ്ടാകും എന്നത് എനിക്ക് ഉറപ്പാണ്. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലെ എപ്പിസ്കോപ്പൽ തിരഞ്ഞെടുപ്പിനു ശേഷം എന്റെ അഭിപ്രായം എന്നതരത്തിൽ പ്രചരിപ്പിക്കുന്ന എല്ലാ പോസ്റ്ററുകളും വ്യാജനിർമ്മിതികളാണ്. ഞാൻ സമൂഹമാധ്യമത്തിൽ നിരന്തരം ഇടപെടുന്ന ഒരാളല്ല, എങ്കിലും നിരവധിയാളുകൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിനാലാണ് ഇങ്ങനെ ഒരു കുറിച്ച് എഴുതുന്നത്.
സ്നേഹിതരെ, തികച്ചും ജനാധിപത്യ രീതിയിൽ ലോകത്തിനാകെ മാതൃകയാകും വിധമാണ് മലങ്കര നസ്രാണി പള്ളിയോഗം ചേരുന്നത്. മറ്റാർക്കും തന്നെ ഇത്രയും സംഘാടനമികവോടെ തിരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. പരിശുദ്ധസഭയുടെ കൊമ്പുയർത്തുന്നതാണ് ഓരോ അസോസിയേഷനുകളും. അതിൽ അസൂയ തോന്നുന്ന ചിലർ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങൾ മലങ്കര മക്കൾ വിശ്വസിക്കരുത്. പരിശുദ്ധ സഭയുടെ മലങ്കര അസോസിയേഷൻ എപ്പിസ്കോപ്പൽ തിരഞ്ഞെടുപ്പിൽ നടത്തപ്പെട്ട എല്ലാ നടപടി ക്രമങ്ങളും പരിപൂർണമായും സുതാര്യവും സഭാ ഭരണഘടയ്ക്കും നടപടി ചട്ടങ്ങൾക്കും വിധേയവും ആയിരുന്നു. എല്ലാ കാലത്തും പരിശുദ്ധ സഭ നീതി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തീരുമാനവും പരിശുദ്ധ സുന്നഹദോസ് നിശ്ചയവും നിറഞ്ഞ സന്തോഷത്തോടെ ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്നു.
ദൈവ നിശ്ചയത്തിന് മുന്നിൽ പ്രാർത്ഥനയോടെ തല വണങ്ങുന്നു.
ദൈവം തമ്പുരാനും പരിശുദ്ധ സഭയും ഏൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങൾ തുടർന്നും നിറവേറ്റുവാനുള്ള കൃപകൾക്കായി നിങ്ങൾ ഏവരും പ്രാർത്ഥിക്കണം. അസോസിയേഷനിൽ തെരഞ്ഞെടുക്കപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദര വൈദികർക്ക് ഹൃദയപൂർവ്വം പ്രാർത്ഥനകൾ..
സഭാവിരുദ്ധരായ വ്യക്തികൾ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങളെ നിങ്ങൾ തിരിച്ചറിയണമെന്ന് മാത്രം വിനയത്തോടെ ഓർമിപ്പിക്കുന്നു.
യാക്കോബ് തോമസ് റമ്പാൻ
