ചന്ദനപ്പള്ളി പള്ളി ; പെരുന്നാളിന് എത്തിയത് ആയിരക്കണക്കിന് വിശ്വാസികൾ
അടൂർ : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നും ആഗോള ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന ചെമ്പെടുപ്പ് റാസ ഭക്തിസാന്ദ്രമായി.ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ മത സൗഹാർദ്ദം വിളിച്ചോതുന്ന ഭക്തിനിർഭരമായ ചെമ്പെടുപ്പ് റാസയോടെ പെരുന്നാളിനു സമാപനമായി.
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നെത്തിയ വിശ്വാസികൾ നേർച്ചയായി കൊണ്ടുവന്ന അരി ചെമ്പിലിട്ടു പകുതി വേവിച്ച് ചെമ്പിൻ തണ്ടിലേറ്റി കുതിരപ്പുരയിലേക്കു കൊണ്ടുവന്ന ചടങ്ങായ ചെമ്പെടുപ്പ് റാസ കണ്ടു നിർവൃതിയടയാൻ രാവിലെ മുതൽ വിശ്വാസികൾ ദേവാലയത്തിലേക്ക് ഒഴുകിയെത്തി. വൈകുന്നേരം പെയ്ത കനത്ത മഴയിലും റാസ കടന്നുവന്നപ്പോൾ വിവിധ ജാതി മതസ്ഥർ പൂക്കൾ, വെറ്റില, എന്നിവ ചെമ്പിലേക്ക് വിതറിയാണു സ്വീകരിച്ചത്.രാവിലെ ചെമ്പിൽ അരിയിടീൽ നടന്നു.
പരമ്പരാഗതമായി നിലനിന്നുപോരുന്ന മതസൗഹാർദം വിളിച്ചോതുന്ന ചടങ്ങാണിത്. അങ്ങാടിക്കൽ വടക്കുള്ള പുരാതന നായർ തറവാടായ മേക്കാട്ട് കുടുംബത്തിലെ കാരണവരാണ് രാവിലെ ചെമ്പിൽ ആദ്യം അരി സമർപ്പിച്ചത് .
പെരുന്നാളിനോടനുബന്ധിച്ച് ദേവാലയത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെയുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന നടന്നു. തീർഥാടക സംഗമവും ഓർഡർ ഓഫ് സെന്റ് ജോർജ് സമർപ്പണവും തുടർന്നു നടന്നു. ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു , കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പൊലീത്തയ്ക്കു ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതി കാതോലിക്കാ ബാവ സമർപ്പിച്ചു. ഡോ. സിസ തോമസ്, ഡോ. ജിനു സഖറിയ ഉമ്മൻ എന്നിവർ പ്രസംഗിച്ചു. നിയുക്ത എംഎൽഎമാർ അടക്കം ജനപ്രതിനിധികൾ യോഗത്തിൽ മുഖ്യാതിഥികളായിരുന്നു.
സഹായ പദ്ധതികളുടെ ഉദ്ഘാടനവും ഭവന സമർപ്പണവും ഡോ. ഗീവർഗീസ് മാർ ബർന്നബാസ് നിർവഹിച്ചു,വൈകുന്നേരം ചെമ്പെടുപ്പ് റാസക്കു ചന്ദനപ്പള്ളി ജംഗ്ഷനിൽ സ്വീകരണം നൽകി.ചലച്ചിത്ര താരങ്ങളായ വിപിൻ ജോർജും നിയ ശങ്കരത്തിലും പ്രസംഗിച്ചു തുടർന്നു ചരിത്ര പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ് നടന്നു ഭക്ത്യാദരവുകളോടെ ചെമ്പ് ഉയർത്തിയും സഹദായുടെ കീർത്തനങ്ങൾ വാഴ്ത്തിപ്പാടിയും ആയിരങ്ങളുടെ അകമ്പടിയോടെ ചെമ്പ് കുതിരപ്പുരയിൽ എത്തിച്ചു. തുടർന്ന് നേർച്ചവിളമ്പി.
