OVS - Latest NewsOVS-Kerala News

വെടിക്കെട്ട് ഒഴിവാക്കണം ; മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം പാലിക്കാൻ കൂടുതൽ ഓർത്തഡോക്സ് ഇടവകകൾ

പത്തനംതിട്ട : തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് ഇത്തവണ വെടിക്കെട്ട് ഒഴിവാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്ന മലങ്കര സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ ആഹ്വാനം മാനിച്ചാണ് ഇടവക ഭരണസമിതിയുടെ നടപടി .

പുതുപ്പള്ളിക്ക് പുറമെ പത്തനംതിട്ടയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയും പെരുന്നാൾ വെടിക്കെട്ട് നടത്തില്ലെന്ന് ഇടവക തീരുമാനിച്ചിരുന്നു. മേയ് 7, 8 തീയതികളിലായാണ് ചന്ദനപ്പള്ളി പള്ളി പെരുന്നാൾ. വെടിക്കെട്ടിനായി മാറ്റിവെച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.

കൊടിയേറ്റുമുതൽ കൊടിയിറക്ക് വരെയുള്ള ദിവസങ്ങളിൽ ലക്ഷങ്ങളാണ് വെടിക്കെട്ടിനായി നീക്കിവച്ചിരുന്നത്. മേയ് ഏഴി​നുള്ള രാത്രി റാസക്ക് ശേഷവും പ്രശസ്തമായ ചന്ദനപ്പള്ളി ചെമ്പെടുപ്പിനു ശേഷവുമാണ് പള്ളി അങ്കണത്തിൽ വെടിക്കെട്ട് നടത്തിയിരുന്നത്. എല്ലാ വർഷവും ഭവന പദ്ധതി ഉൾപ്പെടെയുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് പള്ളി ഏറ്റെടുത്ത് നടത്തിവരുന്നത്. ഈ വർഷം മേയ് 8ന് നടക്കുന്ന തീർത്ഥാടകസംഗമത്തിൽ മൂന്ന് വീടുകളുടെ താക്കോൽ സമർപ്പണം കാതോലിക്കാ ബാവ നിർവ്വഹിക്കും. ചന്ദനപ്പള്ളിയിൽ അടുത്ത സാമ്പത്തിക വർഷം നടപ്പാക്കുന്ന ഭവന പദ്ധതിയിലേക്കാണ് വെടിക്കെട്ട് ഒഴിവാക്കുന്നതിലൂടെ ലഭ്യമാകുന്ന തുക വിനിയോഗിക്കുന്നത്. വെടിക്കെട്ട് നടത്താൻ ഏൽപ്പിച്ചിരുന്ന കരാറുക്കാരനെയും ചേർത്തുനിറുത്താനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.

പരിശുദ്ധ കാതോലിക്ക ബാവയുടെ ആഹ്വാനത്തോട് ഐക്യപ്പെട്ട് കൂടുതൽ ഇടവകകൾ രംഗത്തെത്തി .കോന്നി മഹാ ഇടവക,കരിപ്പുഴ,കല്ലുങ്കത്ര,ഇളംപള്ളിക്കൽ,കാരൂർ,
പാലിയേക്കര,മുള്ളിക്കുളങ്ങര തുടങ്ങിയ പള്ളികളിൽ വെടിക്കെട്ട് ഉപേക്ഷിച്ചു.

error: Thank you for visiting : www.ovsonline.in