ബൈബിൾ പകർത്തിയെഴുതി ചരിത്രം കുറിച്ച് കോട്ടയം ഭദ്രാസന സണ്ടേസ്കൂൾ പ്രസ്ഥാനം.
മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിൻ്റെ ശതോത്തര സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഭദ്രാസന സണ്ടേസ്കൂൾ പ്രസ്ഥാനത്തിൻ്റെ അഭിമുഖ്യത്തിൽ 7000 പേർ ചേർന്ന് ഇന്ന് ബൈബിൾ പകർത്തിയെഴുതി. ഭദ്രാസനത്തിലെ 80 ദേവാലയങ്ങളിലായി വൈദികർ, സണ്ടേസ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, മാതാപിതാക്കൾ, ഭരണസമിതിയംഗങ്ങൾ, ആത്മീയ സംഘടന പ്രവർത്തകർ എന്നിവർ ചേർന്നാണ് പകർത്തെഴുത്ത് പൂർത്തിയാക്കിയത്.
40 ദിവസത്തെ ആത്മിയ ഒരുക്കത്തിനു ശേഷവും ബൈബിൾ വായിച്ചതിനും ശേഷമാണ് ആയിരങ്ങൾ പവിത്രമായ ഈ പ്രോഗ്രാമിൽ പങ്കാളികളായത്. എഴുതി പൂർത്തികരിച്ച ബൈബിൾ വിവിധ വാല്യങ്ങളായി കോട്ടയം മെത്രാസന ആസ്ഥാനവും പരിശുദ്ധ പാമ്പാടി തിരുമേനിയുടെയും പാറാട്ട് മാർ ഈവാനിയോസ് തിരുമേനിയുടെയും കബറിടവുമായ മാർ കുറിയാക്കോസ് ദയറായിൽ സൂക്ഷിക്കും.
ബൈബിൾ പകർത്തെഴുത്തിൻ്റെ ഉൽഘാടനം പാമ്പാടി മേഖലയിലെ പങ്ങട സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഭദ്രാസന മെത്രാപ്പോലിത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് ബൈബിളിലെ ആദ്യ പുസ്തകമായ ഉല്പത്തി പുസ്തകത്തിൻ്റെ ഒന്നാം അധ്യായത്തിൻ്റെ ആദ്യഭാഗം എഴുതി നിർവ്വഹിച്ചു. ഭദ്രാസനസണ്ടേസ്കൂൾ ഡയറക്ടർ വിനോദ് എം സഖറിയ, ഇടവക വികാരി ഫാ. വറുഗീസ് ജേക്കബ്, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ഡോ. രാജേഷ് കുര്യൻ, സെക്രട്ടറി വി.വി. വറുഗീസ് കൺവീനർമാരായ അജിത് മാത്യു, എബ്രഹാം ജോൺ, ദേവാലയ ഭാരവാഹികൾ അടക്കം 110 പേർ മെത്രാപ്പോലിത്ത ക്കൊപ്പം തിരുവചന പകർത്തൽ പദ്ധതിയിൽ പങ്കാളികളായി.ബൈബിൾ വായനയിലൂടെ നല്ല മനുഷ്യനായി രൂപാന്തരപ്പെടാൻ സാധിക്കണമെന്നും മനുഷ്യത്വവും മാനുഷിക മൂല്യങ്ങളും ഉൾക്കൊണ്ട് സാമൂഹ്യ നന്മയ്ക്കായി ജീവിക്കണമെന്നും മെത്രാപ്പോലിത്ത ഉദ്ബോധിപ്പിച്ചു.
