യാക്കോബായ ക്യാമ്പിൽ പരിഭ്രാന്തി
എറണാകുളം : ഓർത്തഡോക്സ് സഭയുടെ പാർലമെന്റായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറിൽ നടക്കും. മലങ്കരസഭയ്ക്ക് പുതുതായി 4 മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് മലങ്കര നസ്രാണി പള്ളിയോഗം ചേരുന്നത്.
പരിശുദ്ധ സഭയുടെ ലോകമെമ്പാടുമുള്ള പള്ളികളിൽ നിന്നായി നാലായിരത്തിലേറെ പ്രതിനിധികൾ നേരിട്ടും, വിദേശ ഭദ്രാസനങ്ങളിലെ അംഗങ്ങൾ ഓൺലൈനായും സമ്മതിദാനം വിനിയോഗിക്കും.
ഓഗസ്റ്റ് 27ന് രാവിലെ മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിലെ വിശുദ്ധ കുർബാനയെ തുടർന്ന്, സഭാ മാനേജിംഗ് കമ്മിറ്റിയോഗം പള്ളിയിൽ ചേരും.
11.30ന് പള്ളിയിൽ നിന്ന് സമ്മേളന നഗരിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വാഹന ഘോഷയാത്ര, 12.15ന് സെന്റ് ഗ്രീഗോറിയോസ് നഗറിൽ എത്തിച്ചേരുമ്പോൾ മലങ്കര മെത്രാപ്പോലീത്തായെയും, മറ്റ് മെത്രാപ്പോലീത്താമാരെയും ആചാരപരമായി സ്വീകരിക്കും.
ഒരു മണിയ്ക്ക് മലങ്കര അസോസിയേഷൻ ചടങ്ങുകൾ ആരംഭിക്കും. കോട്ടയം പഴയസെമിനാരി അദ്ധ്യാപകൻ ഫാ.ഡോ.ഏബ്രഹാം വർഗീസ് നയിക്കുന്ന ധ്യാനത്തിനും, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്റെ നോട്ടീസ് കൽപ്പന വായനയ്ക്കും ശേഷം, പരിശുദ്ധ കാതോലിക്കാ ബാവാ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടർന്ന് തിരഞ്ഞെടുപ്പ് നടക്കും.
മുഖ്യ വരണാധികാരിയായി കെ റ്റി ചാക്കോ ഐ എ എസും (റിട്ട) അലക്സിൻ ജോർജ് ഐ.പി.ഒ.എസ്, ഡോ.ജേക്കബ് കുര്യൻ ഓണാട്ട്, ഡോ.എം.ഇ.കുര്യാക്കോസ് എന്നിവർ ഡെപ്യൂട്ടി റിട്ടേണിംഗ് ഓഫീസർമാരായും തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കും. ഐ.ടി വിദഗ്ധനായ തോമസ് ജോർജ് ഇ-വോട്ടിംഗിന് മേൽനോട്ടം വഹിക്കും.
ഒട്ടേറെ ചരിത്രമൂഹൂർത്തങ്ങളുടെ പശ്ചാത്തലത്തിലാണ് സഭാ പാർലമെന്റ് സമ്മേളിക്കുന്നത്. മുളന്തുരുത്തി സുന്നഹദോസ്, മലങ്കരസഭയിലെ ആദ്യ ദിവ്യമൂറോൻ കൂദാശ, പരിശുദ്ധ പരുമല തിരുമേനിയുടെ മെത്രാഭിഷേകം എന്നീ ധന്യനിമിഷങ്ങളുടെ 150ാം വാർഷികത്തിൽ മുളന്തുരുത്തിയുടെ ആദ്ധ്യാത്മിക ഭൂമിക മറ്റൊരു ചരിത്രസംഗമത്തിന് വേദിയാകും എന്ന് അസോസിയേഷൻ്റെ വിശദാംശങ്ങൾ അറിയിക്കാൻ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ വച്ച് മലങ്കര സഭ അധ്യക്ഷൻ, പരി. ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.
മലങ്കര അസോസിയേഷൻ ചേരുന്നത് എതിരെ അഴിമതി ആരോപണം നേരിട്ട റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പാത്രിയാർക്കീസ് അനുകൂലികളുടെ ഗ്രൂപ്പ് കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി ഉണ്ടായതിന് പിന്നാലെയാണ് പരസ്യ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാർ രംഗ പ്രവേശനം ചെയ്യുന്നത്.മലങ്കര അസോസിയേഷനെക്കുറിച്ച് 20-ലധികം അധികം കാർഡുകളാണ് യാക്കോബായ ക്യാമ്പിൽ പ്രചരിക്കുന്നത്.സ്ഥാനാർത്ഥിക്കെതിരെ വ്യക്തി അധിക്ഷേപം ചൊരിയുന്ന തരത്തിലും യാക്കോബായ വിഭാഗക്കാർ പ്രചരണം ആരംഭിച്ചിട്ടുണ്ട്.
ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്താമാരെ ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുക്കുന്ന സംവിധാനമിരിക്കെ കടുത്ത പരിഭ്യാന്തിയാണ് യാക്കോബായ ക്യാമ്പിൽ നിന്ന് വരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.ഇക്കഴിഞ്ഞ ഏപ്രിലിൽ തിരെഞ്ഞെടുപ്പ് നടത്താതെ മൂവാറ്റുപുഴ മേഖലക്ക് പുതിയ ചുവന്ന കുപ്പായധാരിയെ ദുരൂഹമായി കെട്ടിയിറക്കിയ യാക്കോബായ നേതാക്കൾ മലങ്കര അസോസിയേഷൻ കൂടുന്നതിന് എതിരെ രംഗത്തെത്തിയെന്നതാണ് ഇതിലെ വിരോധാഭാസം.
