മുളന്തുരുത്തിയിൽ മലങ്കര അസോസിയേഷന് ആവേശം
എറണാകുളം : മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു വിളംബരംകുറിച്ചുള്ള പതാക ഘോഷയാത്ര കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ തുടക്കമാകും. കുർബാനയ്ക്കു ശേഷം രാവിലെ 8.30നു കൊരട്ടി സിയോൻ സെമിനാരിയിൽനിന്നാരംഭിക്കുന്ന യാത്ര കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയസ് ഫ്ലാഗ് ഓഫ് ചെയ്യും. പതാക ഘോഷയാത്രയെ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മൂവാറ്റുപുഴ അരമനയിൽ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ്, കോലഞ്ചേരി പള്ളിയിൽ കണ്ടനാട് വെസ്റ്റ് സഹായ മെത്രാപ്പൊലീത്ത സഖറിയാ മാർ സേവേറിയോസ് എന്നിവർ സ്വീകരിക്കും.
വടക്കൻ മേഖല ഭദ്രാസനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് 5നു മുളന്തുരുത്തി പള്ളിത്താഴം ജംക‍്ഷനിലെത്തുന്ന യാത്ര മുളന്തുരുത്തി മാർത്തോമൻ പള്ളി ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ തനതു കേരളീയ വേഷത്തിൽ സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കും. അസോസിയേഷൻ ചേരുന്ന വെട്ടിക്കൽ സെന്റ് ഗ്രിഗോറിയോസ് നഗറിൽ മലങ്കരസഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പതാക ഉയർത്തും. സമ്മേളനനഗരിയിൽ സ്ഥാപിക്കുന്നതിനായി, പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മഗൃഹമായ ചാത്തുരുത്തിൽ തറവാട്ടിൽനിന്ന് എത്തിക്കുന്ന ഛായാചിത്രം ഡോ. യാക്കോബ് മാർ ഐറേനിയസ് ഏറ്റുവാങ്ങും.
പതാക ഉയർത്താനുള്ള കൊടിമരം വൈദികരുടെ നേതൃത്വത്തിൽ സമ്മേളന നഗറിൽ നാട്ടി. മുളന്തുരുത്തി മർത്തോമൻ പള്ളിയിൽ നിന്നു ഘോഷയാത്രയായാണു കൊടിമരം വെട്ടിക്കൽ ദയറയിൽ എത്തിച്ചത്.
നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കാൻ മലങ്കര സഭ പാർലമെന്റ്
27നു രാവിലെ മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ സഭാ മാനേജിങ് കമ്മിറ്റിയോഗം ചേരും. 11.30നു പള്ളിയിൽനിന്നു സമ്മേളന നഗരിയിലേക്കു വാഹന ഘോഷയാത്ര. 12.15നു സെന്റ് ഗ്രിഗോറിയോസ് നഗറിൽ മലങ്കര മെത്രാപ്പൊലീത്തയെയും മെത്രാപ്പൊലീത്തമാരെയും സ്വീകരിക്കും. ഒന്നിനു യോഗനടപടികൾ ആരംഭിക്കും. കോട്ടയം പഴയ സെമിനാരി അധ്യാപകൻ ഫാ. ഡോ. ഏബ്രഹാം വർഗീസ് ധ്യാനം നയിക്കും. മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ നോട്ടിസ് കൽപന വായിക്കും. തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രതിനിധികളെ അഭിസംബോധന ചെയ്യും. തുടർന്നു തിരഞ്ഞെടുപ്പു നടക്കുമെന്ന് വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മലങ്കര മൽപാൻ ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്കോപ്പ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
വിപുലമായ ഒരുക്കങ്ങൾ
അസോസിയേഷൻ പ്രതിനിധികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 5 ഗ്രൗണ്ടുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരം മുതൽ നിരണം വരെയുള്ള 8 തെക്കൻ ഭദ്രാസനങ്ങളിൽനിന്നു വരുന്നവർ തലക്കോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, കോട്ടയം മുതൽ കണ്ടനാട് വെസ്റ്റ് വരെയുള്ള 6 മധ്യകേരള ഭദ്രാസനങ്ങളിൽ നിന്നുള്ളവർക്കു വെട്ടിക്കൽ തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് പള്ളി, അങ്കമാലി മുതൽ മലബാർ വരെയുള്ള വടക്കൻ ഭദ്രാസനങ്ങളിലെ പ്രതിനിധികൾ സ്റ്റെല്ല മാരീസ് കോൺവന്റ് സ്കൂൾ എന്നിവിടങ്ങളിലും കേരളത്തിനു പുറത്തുള്ള ഭദ്രാസനങ്ങളിൽ പ്രതിനിധികൾക്കു വെട്ടിക്കൽ സെന്റ് തോമസ് എൽപി സ്കൂളിലുമാണു പാർക്കിങ് സൗകര്യം.
