മലങ്കര അസോസിയേഷൻ ഓഗസ്റ്റ് 27ന്; ഒരുക്കങ്ങൾ പൂർത്തിയാകുന്നു
കൊച്ചി :മലങ്കര ഓർത്തഡോക്സ് സഭയുടെ പാർലമന്റെന്ന് അറിയപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഓഗസ്റ്റ് 27ന് ചേരുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ .പരിശുദ്ധനായ പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിലാണ് നാല് പുതിയ മെത്രാപ്പോലീത്താമാരെ തിരെഞ്ഞെടുക്കുന്നതിനായി ഓർത്തഡോക്സ് സഭ മലങ്കര അസോസിയേഷൻ വിളിച്ച് ചേർത്തിരിക്കുന്നത്.
രാവിലെ മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ സഭാസമിതികളുടെ യോഗത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം. തുടർന്ന് വെട്ടിക്കൽ സെന്റ് തോമസ് ദയറാ കേന്ദ്രമായി സജ്ജമാക്കിയ മാർ ഗ്രിഗോറിയോസ് നഗറിൽ മലങ്കര അസോസിയേഷൻ സമ്മേളിയ്ക്കുന്നത്.
വിദേശങ്ങളടക്കം ലോകമെമ്പാടുമുള്ള മലങ്കര അസോസിയേഷൻ പ്രതിനിധികൾ യോഗ നടപടികളിൽ നേരിട്ടും ഓൺലൈനായും സംബന്ധിക്കും. പള്ളികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വൈദിക-അൽമായ പ്രതിനിധികളായ 4000 മലങ്കര അസോസിയേഷൻ അംഗങ്ങൾക്കാണ് വോട്ടവകാശം.
ബാലറ്റ് സംവിധാനത്തിലൂടെ പൂർണ ജനാധിപത്യപരമായാണ് വോട്ടെടുപ്പ്. പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിലേക്ക് 4 പുതിയ അംഗങ്ങൾ കൂടി എത്തുന്നതോടെ സഭയുടെ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് ലഭിക്കുമെന്നാണ് പ്രതീക്ഷ.
വോട്ടെടുപ്പ്, എണ്ണൽ, ഫലപ്രഖ്യാപനം എന്നിവയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും മുളന്തുരുത്തിയിലും വെട്ടിക്കലും പൂർത്തിയാകുന്നത്. പ്രതിനിധികൾക്ക് സൗകര്യപ്രദമായ യാത്രാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
