OVS - Latest NewsOVS-Kerala News

ചരിത്രമാവർത്തിക്കാൻ മുളന്തുരുത്തി; ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പിന് മലങ്കര അസോസിയേഷൻ ഓഗസ്റ്റ് 27 ന്

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പുതിയതായി നാല് മേൽപ്പട്ടക്കാരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പ്രാഥമിക നടപടികൾ ആരംഭിച്ചു.ഇതിനായുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ഓഗസ്റ്റ് 27ന് എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ നടക്കും. കോട്ടയത്ത് പഴയ സെമിനാരിയിൽ ചേർന്ന സഭാ മാനേജിങ് കമ്മിറ്റി യോഗത്തിലാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്.പരിശുദ്ധനായ പരുമല തിരുമേനിയുടെ ജന്മ നാടാണ് മുളന്തുരുത്തി.

പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിൻ്റെയും സഭാ വർക്കിങ് കമ്മിറ്റിയുടെയും നിർദേശം സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഔദ്യോഗികമായി സമിതിയെ അറിയിച്ചു.പരിശുദ്ധ സഭയുടെ വിവിധ ഭദ്രാസനങ്ങളുടെ സുഗമമായ നടത്തിപ്പിനും ആത്മീയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് പുതിയ നാല് മെത്രാപ്പോലീത്താമാരെ കണ്ടെത്തുന്നത്.

മുളന്തുരുത്തിക്ക് ചരിത്ര മുഹൂർത്തം

മലങ്കരസഭയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ മുളന്തുരുത്തി സുന്നഹദോസിൻ്റെ 150-ാം വാർഷിക വേളയിലാണ് പുതിയ മേൽപ്പട്ടക്കാരുടെ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിനൊപ്പം പരിശുദ്ധ പരുമല തിരുമേനിയുടെ മെത്രാൻ സ്ഥാനാരോഹണത്തിൻ്റെ 150-ാം വാർഷികവും ഓർത്തഡോക്സ് സഭ ഈ വർഷം ആചരിക്കുന്നു. ഈ രണ്ട് ചരിത്രമുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിച്ച മുളന്തുരുത്തി തന്നെ വീണ്ടും പുതിയ മെത്രാപ്പോലീത്താ തെരഞ്ഞെടുപ്പിനുള്ള മലങ്കര അസോസിയേഷൻ വേദിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

1876ൽ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ അധ്യക്ഷതയിൽ ചേർന്ന മുളന്തുരുത്തി സുന്നഹദോസാണ് മലങ്കര സഭയുടെ ഭരണഘടനയ്ക്കും ഭരണസംവിധാനങ്ങൾക്കും അടിസ്ഥാനമിട്ടത്.പരിശുദ്ധ സഭയുടെ പരമാധികാര സമിതിയായ അസോസിയേഷൻ, മാനേജിങ് കമ്മിറ്റി തുടങ്ങിയ ജനാധിപത്യ സംവിധാനങ്ങൾ രൂപീകരിക്കപ്പെട്ടത് ഈ സുന്നഹദോസിലൂടെയാണ്. അതിൻ്റെ സ്മരണ പുതുക്കുന്ന വേളയിൽ നടക്കുന്ന അസോസിയേഷൻ യോഗം സഭാവിശ്വാസികൾക്ക് ആവേശകരമാണ്.

മാർത്തോമ്മൻ പള്ളിയിലും വെട്ടിയ്ക്കൽ ദയറയിലുമായി ഒരുക്കങ്ങൾ

ഓഗസ്റ്റ് 27ന് രാവിലെ കോടതി വിധിയിലൂടെ ഏകീകൃത ഭരണം നടപ്പാക്കിയ പരിശുദ്ധനായ പരുമല തിരുമേനിയുടെ മാതൃ ഇടവക കൂടിയായ കൊച്ചി ഭദ്രാസനത്തിലെ മുളന്തുരുത്തി മാർത്തോമ്മൻ ഓർത്തഡോക്സ് പള്ളിയിൽ സഭാ മാനേജിങ് കമ്മിറ്റിയോഗം ചേരും. ഇതിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുക. തുടർന്ന് വെട്ടിക്കൽ സെൻ്റ് തോമസ് ദയറായിൽ പ്രത്യേകം സജ്ജമാക്കുന്ന മാർ ഗ്രിഗോറിയോസ് നഗറിലാണ് മലങ്കര അസോസിയേഷൻ യോഗം സമ്മേളിക്കുന്നത്. ലോകമെമ്പാടുമുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കാൻ നേരിട്ടെത്തും. പള്ളികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വൈദികർക്കും അൽമായർക്കുമാണ് വോട്ടവകാശമുള്ളത്. നാലായിരത്തോളം പ്രതിനിധികളാണ് മലങ്കര അസോസിയേഷനിനുള്ളത്.

പൂർണമായും ജനാധിപത്യ രീതിയിൽ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നത്.കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയിരുന്നു അവസാനം മെത്രാപ്പോലീത്താ തിരെഞ്ഞെടുപ്പ് നടത്തിയത് . ഓർത്തഡോക്സ് സഭയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പുതിയ നാല് പേർ കൂടി എപ്പിസ്കോപ്പൽ സുന്നഹദോസിൻ്റെ ഭാഗമാകുന്നതോടെ സഭയുടെ ആത്മീയവും സാമൂഹികവുമായ ഇടപെടലുകൾ കൂടുതൽ ശക്തമാകുമെന്നാണ് സഭാ നേതൃത്വം പ്രതീക്ഷിക്കുന്നത്.

വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനുമായി വിപുലമായ ക്രമീകരണങ്ങളാണ് മുളന്തുരുത്തിയിലും വെട്ടിക്കലുമായി ഒരുക്കുന്നത്. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാകും പുതിയ പിതാക്കന്മാരെ സഭയ്ക്ക് ലഭിക്കുക. പ്രതിനിധികൾക്ക് എത്തിച്ചേരാൻ പ്രത്യേക യാത്രാസൗകര്യങ്ങളും ഇവിടെ സജ്ജമാക്കുന്നുണ്ട്.

error: Thank you for visiting : www.ovsonline.in