മലങ്കര സഭയുടെ കാതോലിക്കാ വാഴ്ച്ചക്കെതിരായ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവയുടെ സ്ഥാനാരോഹണത്തിനെതിരെ വിഘടിത വിഭാഗമായ യാക്കോബായ പക്ഷം നൽകിയ ഹർജി ബഹു. കേരള ഹൈക്കോടതി തള്ളി.
കാതോലിക്കായെ വാഴിക്കുവാൻ മലങ്കരസഭയ്ക്ക് അധികാരമില്ല എന്നതായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ ഈ വാദം നേരത്തെ കീഴ്ക്കോടതിയും തള്ളിയിരുന്നു. കീഴ്ക്കോടതി വിധിക്കെതിരെയാണ് വിഘടിത വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് എസ്. മനു അധ്യക്ഷനായ ബെഞ്ചാണ് ഹർജി വാദം കേട്ട് തള്ളിയത്. ഇതോടെ മലങ്കര സഭയുടെ ഭരണ-വിശ്വാസ കാര്യങ്ങളിൽ സഭയ്ക്കുള്ള അധികാരം വീണ്ടും കോടതി അംഗീകരിച്ചു.
മലങ്കര സഭയുടെ ഐക്യത്തിനും നിയമപരമായ നിലനിൽപ്പിനും ഈ വിധി നിർണായകമാണെന്ന് സഭാ നേതൃത്വം പ്രതികരിച്ചു.
