കാതോലിക്ക ബാവയുടെ നേതൃത്വം മഹത്തരമെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ
ആലപ്പുഴ : പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായും ഓർത്തഡോക്സ്
സഭാധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയുടെ 78 -മത്
ജന്മദിനാഘോഷം ഓതറ ആശാഭവനിലെ
അന്തേവാസികൾക്കൊപ്പം നടന്നു. കാതോലിക്കാ ബാവ ക്രൈസ്തവ സമൂഹത്തിന് നൽകുന്ന നേതൃത്വം മഹത്തരമെന്ന് ജന്മദിനാഘോഷ പരിപാടികളിൽ മുഖ്യസന്ദേശം
നൽകിയ മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
19നു ജന്മദിനം ആഘോഷിക്കുന്ന മാർത്തോമ്മാ സഭാധ്യക്ഷനെ കാതോലിക്കാ ബാവാ പൊന്നാട അണിയിച്ച് ആശംസകൾ അറിയിച്ചു. ഇരുവരും ചേർന്ന് ജൻമദിന കേക്ക് മുറിച്ചു. മുന്നോട്ടുള്ള യാത്രയിൽ ഏവരുടെയും പ്രാർത്ഥന ഒപ്പമുണ്ടാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജൻമദിനത്തിന്റെ ഓർമയ്ക്കായി ഇരുസഭാധ്യക്ഷൻമാരും ചേർന്ന് ചന്ദനത്തൈ നട്ടു.
കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത, കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്, മുൻ എംഎൽഎ ജോസഫ് എം. പുതുശേരി, വൈദിക ട്രസ്റ്റി ഫാ. ഡോ.തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, കെസിസി സെക്രട്ടറി പ്രകാശ് പി. തോമസ്, പരുമല സെമിനാരി മാനേജർ ഫാ.എൽദോ ഏലിയാസ്, ആശാഭവൻ സുപ്പീരിയർ മദർ റെയ്ച്ചൽ, സെക്രട്ടറി സിസ്റ്റർ സെലിൻ എന്നിവർ പ്രസംഗിച്ചു. രാവിലെ ചെങ്ങന്നൂർ മംഗലം ഓർത്തഡോക്സ് പള്ളിയിൽ കാതോലിക്കാ ബാവ വിശുദ്ധ കുർബാന അർപ്പിച്ചു.
പരിശുദ്ധ കാതോലിക്കാ ബാവായുടെ ജന്മദിനം പ്രമാണിച്ച് ആശാഭവനിലെ അന്തേവാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവരും ജന്മദിന ആശംസകൾ നേർന്നു.
