OVS - Latest NewsOVS-Kerala News

പ്രതിരോധത്തിലായി യാക്കോബായ സൈബർ പട

പെരുമ്പാവൂർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മുതിർന്ന വൈദികനായിരുന്ന അന്തരിച്ച വി.വി. ബഹനാൻ കോർ എപ്പിസ്കോപ്പയുടെ മരണാനന്തര ശുശ്രൂഷയിൽ പങ്കെടുത്ത യാക്കോബായ മെത്രാനെതിരെ യാക്കോബായ സൈബർ ഗ്രൂപ്പിന്റെ ട്രോൾ.

കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായിരുന്ന ബഹനാൻ അച്ചന്റെ ശവ സംസ്കാര ശുശ്രൂഷയ്ക്ക് സഹകരിച്ച യാക്കോബായ മെത്രാൻ മോർ സേവേറിയോസിനെയാണ് സ്വന്തം വിഭാഗത്തിലെ സൈബർ ഗ്രൂപ്പ് ട്രോളിയത്.

മെത്രാനൊപ്പമുണ്ടായിരുന്ന നിയുക്ത മെത്രാപ്പോലീത്താ തോമസ് പോൾ റമ്പാന്റെ ചിത്രം വെട്ടിമാറ്റി മാത്രം പ്രചരിപ്പിച്ചാണ് അധിക്ഷേപം.മരണാനന്തര ചടങ്ങിൽ ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്താ ഡോ. തോമസ് മാർ അത്താനാസിയോസിനൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.സുഹൃത്തായിരുന്ന ഓർത്തഡോക്സ് സഭാ വൈദികന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത സ്വന്തം പാളയത്തിലെ മെത്രാനെ ‘ആശാൻ’ എന്ന് വിളിച്ച് തരംതാഴ്ത്തിയെന്നാണ് ഓർത്തഡോക്സ് സൈബർ ഹാൻഡിലുകൾ ഉന്നയിക്കുന്ന വിമർശനം.

അങ്കമാലി ഭദ്രാസനത്തിലെ ഫാ.ജിതിൻ ജോർജിന്റെ കുറിപ്പ്

ആരായിരുന്നു വന്ദ്യ ബഹനാനച്ചൻ?

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ പുണ്യ പുരാതനമായ കുന്നക്കുരുടി സെന്റ് ജോർജ് കത്തീഡ്രൽ പള്ളി, ഓർത്തഡോക്സ് സഭയ്ക്ക് ലഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പുരോഹിതനായിരുന്നു വന്ദ്യ വി.വി. ബഹനാൻ കോർ എപ്പിസ്കോപ്പ.

1958-ലെ സമാധാനത്തിന് സാക്ഷിയാകാൻ കഴിയാതെ കുന്നക്കുരുടി പള്ളി

1958-ൽ മലങ്കര സഭയിൽ സമാധാനം ഉണ്ടായപ്പോൾ കുന്നക്കുരുടി പള്ളിയിൽ മാത്രം സമാധാനമുണ്ടായില്ല. പള്ളിയുടെ മുൻ വികാരിയായിരുന്ന നാരകത്ത് പൗലോസ് അച്ചൻ പള്ളിയിൽ പ്രവേശിക്കുന്നതിനെതിരെ അന്നത്തെ ബാവാ കക്ഷി കോടതിയിൽ കേസ് നൽകി. തുടർന്ന് കോടതി അച്ചനെതിരെ നിരോധനം ഏർപ്പെടുത്തുകയും പള്ളി പൂട്ടുകയും ചെയ്തു. അതിനാൽ 1958-ലെ സമാധാനത്തിന് സാക്ഷിയാകാൻ കുന്നക്കുരുടി വലിയപള്ളിക്ക് കഴിഞ്ഞില്ല.

തുടർന്ന് ഓർത്തഡോക്സ് വിഭാഗം പള്ളിയുടെ പടിഞ്ഞാറെ ചാപ്പലിൽ – വി. കുര്യാക്കോസ് സഹദായുടെ നാമത്തിൽ – നാരകത്ത് പൗലോസ് അച്ചന്റെ നേതൃത്വത്തിൽ കുർബാന അർപ്പിച്ച് വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റി. അക്കാലത്ത് പള്ളി പരിസരം നിരന്തരം സംഘർഷഭരിതമായതിനാൽ CRPF സ്ഥിരമായി ക്യാമ്പ് ചെയ്തിരുന്നതായും പഴമക്കാർ ഓർക്കുന്നു.

ജയിൽവാസം അനുഭവിച്ച വികാരി

ഈ പശ്ചാത്തലത്തിലാണ് വി.വി. ബഹനാൻ അച്ചൻ കുന്നക്കുരുടി പള്ളിയുടെ വികാരിയായി നിയമിതനാകുന്നത്. 1970-കളിൽ കക്ഷി തർക്കം വീണ്ടും രൂക്ഷമായപ്പോൾ ബഹനാനച്ചനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുപ്പിക്കുകയായിരുന്നു. അന്ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് സ്കൂളിൽ അധ്യാപകനായിരുന്ന അച്ചനെ മണ്ണൂർ ബസ് സ്റ്റോപ്പിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ആലുവയിലെത്തിച്ച് കൈവിലങ്ങണിയിച്ച് എറണാകുളം ജയിലിലേക്ക് കൊണ്ടുപോയി.

കുന്നക്കുരുടി കത്തീഡ്രൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ലഭിക്കുന്നതിന് വേണ്ടി എടുത്ത ധീരമായ നിലപാടിന്റെ പേരിലാണ് അച്ചന് ജയിൽവാസം അനുഭവിക്കേണ്ടി വന്നത്. അച്ചന്റെ ഉറച്ച നിലപാടിനെ തുടർന്ന് പിന്നീട് എതിർ വിഭാഗം പള്ളിയിൽ നിന്ന് പിരിഞ്ഞുപോകുകയായിരുന്നു.

തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം കുന്നക്കുരുടി കത്തീഡ്രലിന്റെ പുരോഗതിക്കായി മാറ്റിവെച്ച വ്യക്തിയായിരുന്നു അദ്ദേഹം. നർമ്മം കലർന്ന സംസാരത്തിലൂടെ എല്ലാവരുമായും വ്യക്തിബന്ധം പുലർത്തിയിരുന്ന അച്ചൻ, അങ്കമാലി ഭദ്രാസനത്തിലെ പ്രധാന ദേവാലയമായി കുന്നക്കുരുടി പള്ളിയെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

ഇന്ന് പത്തിലധികം വൈദികരും സെമിനാരി വിദ്യാർത്ഥികളും ഈ ഇടവകയിൽ നിന്ന് മലങ്കര സഭയുടെ വിവിധ ദേവാലയങ്ങളിൽ സേവനം ചെയ്യുന്നതും പഠിക്കുന്നതും അച്ചന്റെ സഭാ സ്നേഹത്തിന്റെയും പ്രവർത്തനത്തിന്റെയും ഫലമാണ്.

error: Thank you for visiting : www.ovsonline.in