കോലഞ്ചേരി കോളേജിനെതിരെ സ്വകാര്യ ട്രസ്റ്റിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി
കൊച്ചി : കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിലുള്ള സെന്റ് പീറ്റേഴ്സ് കോളേജിന്റെ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് നിയമനവുമായി ബന്ധപ്പെട്ട കേസിൽ സ്വകാര്യ വ്യക്തികൾ അംഗങ്ങളായ ട്രസ്റ്റിന് തിരിച്ചടി.
കോലഞ്ചേരി പള്ളിവക സെന്റ് പീറ്റേഴ്സ് കോളേജിന്റെ പ്രിൻസിപ്പൽ ഇൻ ചാർജ് നിയമനവുമായി ബന്ധപ്പെട്ട് കോളേജ് ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ (WPC 38597/2024 ) ഹൈക്കോടതി സിംഗിൾ ബഞ്ച് കഴിഞ്ഞ നവംബറിൽ (7/11/24) പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. കോലഞ്ചേരി പള്ളി സമർപ്പിച്ച രേഖകളായ കോളേജിന്റെ ആരംഭ അപേക്ഷ, അഫിലിയേഷൻ,കോളേജിനു വേണ്ടി ഹൈസ്കൂൾ മാനേജിംഗ് ബോർഡ് ചെയർമാന്റെ പേരിൽ പള്ളി നീക്കിവച്ച സ്ഥലങ്ങളുടെ ആധാരങ്ങൾ മുതലായവ പരിശോധന നടത്തി വീണ്ടും വാദം കേട്ട് വിധി പറയുവാൻ ബഹു.ഹൈക്കോടതി ഡിവിഷൻ ബഞ്ച് സിംഗിൾ ബഞ്ചിനോട് നിർദ്ദേശിച്ചു. പള്ളി വികാരിയും കോളേജ് മാനേജരും സമർപ്പിച്ച അപ്പീൽ (WA 1866/2024) പരിഗണിച്ചാണ് ഡിവിഷൻ ബഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സിംഗിൾ ബഞ്ചിന്റെ ഉത്തരവ് പ്രകാരം താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ഇപ്പോഴത്തെ പ്രിൻസിപ്പൽ ഇൻ ചാർജിന് മാത്രം അടുത്ത കോടതി വിധി വരുന്നതുവരെ സ്റ്റാറ്റസ്കോ പ്രകാരം തുടരാം എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.