മെത്രാൻ തിരെഞ്ഞെടുപ്പ് ; ഇന്ത്യക്ക് പുറത്തുള്ള പ്രതിനിധികൾക്കായി ഇ-വോട്ട് ഏർപ്പെടുത്തി ഓർത്തഡോക്സ് സഭ
കോട്ടയം : ഓർത്തഡോക്സ് സഭയിൽ മെത്രാപ്പോലീത്താമാരെ തിരെഞ്ഞെടുപ്പ് വഴി കണ്ടെത്താൻ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ നടക്കാനിരിക്കെ ഓൺലൈൻ വോട്ടെടുപ്പെന്ന ആവിശ്യമുയർന്നിരുന്നു.നാല് മേൽപ്പട്ടക്കാരെ തിരെഞ്ഞെടുക്കുന്നതിനാണ് ഓഗസ്റ്റ് 27 ന് പരുമല തിരുമേനിയുടെ മാതൃ ദേവാലയമായ മുളന്തുരുത്തി പള്ളിയിലും തുടർന്ന് പ്രധാന വേദിയായ വെട്ടിക്കൽ സെന്റ് തോമസ് ദയറയിലുമായി മലങ്കര അസോസിയേഷൻ നിശ്ചയിച്ചിരിക്കുന്നത്.
തികച്ചും ജനാധിപത്യ രീതിയിലാണ് ഓർത്തഡോക്സ് സഭാ പാർലിമെന്റ് എന്നറിയപ്പെടുന്ന മലങ്കര അസോസിയേഷനിൽ സഭാ സ്ഥാനികളെയും മെത്രാപ്പോലീത്താമാരെയും തെരെഞ്ഞെടുക്കുന്നത്.ഇന്ത്യക്ക് അകത്തും പുറത്തുമായി ഇടവക തലത്തിൽ തെരെഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം മലങ്കര അസോസിയേഷൻ പ്രതിനിധികൾക്കാണ് തിരെഞ്ഞെടുപ്പിൽ വോട്ടവകാശം.
ഇന്ത്യക്ക് പുറത്തുള്ള ഭദ്രാസനങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കും സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങൾക്കും വേണ്ടിയാണ് ഇ – വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തിയതെന്ന് മലങ്കര സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ.ആലോചന സമിതിയിലും സുന്നഹദോസിന്റെ അടിയന്തിര യോഗത്തിലും ചർച്ച ചെയ്തതിനെത്തുടർന്നാണ് തീരുമാനമെന്ന് പരിശുദ്ധ കാതോലിക്ക ബാവയുടെ കല്പനയിൽ പറയുന്നു.ഇന്ത്യക്ക് അകത്തുള്ള ഭദ്രാസനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള വിദേശ ഇടവകകളിലെ പ്രതിനിധികൾക്കും ഇതോടൊപ്പം ഓൺലൈൻ സംവിധാനമായതോടെ നേരിട്ട് എത്താതെ വോട്ട് ചെയ്യാനാകും.
2022 ൽ മലങ്കര അസോസിയേഷനിൽ ഏഴ് മെത്രാപ്പോലീത്താമാരെ ഇ-വോട്ടിംഗിലൂടെയാണ് തിരഞ്ഞെടുത്തത്.കഴിഞ്ഞ മലങ്കര അസോസിയേഷൻ ശേഷം മൊബൈൽ നമ്പറും, ഇ -മെയിൽ വിലാസം മാറിയ വിദേശത്തുള്ള പ്രതിനിധികൾ പഴയതും പുതിയതുമായ വിവരങ്ങൾ സഹിതം ജൂലൈ 1 ന് മുമ്പായി കാതോലിക്കേറ്റ് ഓഫീസിനെ അറിയിക്കണം.ഇത് സംബന്ധിച്ച് വിശദമായ അറിയിപ്പ് സഭ സെക്രട്ടറി നടത്തുമെന്നും പരിശുദ്ധ കാതോലിക്ക ബാവ.
