സാമൂഹിക വിഷയങ്ങൾ ചർച്ചയായി ; ഓർത്തഡോക്സ് സഭാ സുന്നഹദോസിന് തുടക്കം
കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ തുടക്കമായി. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അധ്യക്ഷത വഹിച്ചു. വത്തിക്കാനിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പായുടെ രോഗമുക്തിക്കായി പരിശുദ്ധ സുന്നഹദോസ് പ്രാർത്ഥന നടത്തി. ഫ്രാൻസിസ് മാർപാപ്പായുടെ ആരോഗ്യത്തിനായി ലോകജനതക്കൊപ്പം മലങ്കരസഭയും പ്രാർത്ഥിക്കുന്നതായി പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അറിയിച്ചു.
കേരളത്തിൽ ലഹരിമാഫിയകൾ ആഴത്തിൽ വേരിറക്കിയെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സമൂഹം ജാഗ്രതപാലിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ആവശ്യപ്പെട്ടു. ലഹരിക്ക് അടിമപ്പെട്ട് സ്വന്തം മാതാപിതാക്കളെയും, സഹോദരങ്ങളെയും കൊലപ്പെടുത്തുന്ന യുവതയെക്കുറിച്ചുള്ള വാർത്തകൾ ഇന്ന് ഒറ്റപ്പെട്ട സംഭവമല്ല. പോലീസ് റിപ്പോർട്ട് ചെയ്യുന്ന പല കേസുകളുടെയും പിന്നണിയിൽ മയക്കുമരുന്നിന്റെ ഉപയോഗം വെളിവാകുന്നു.സർക്കാരും,പോലീസ്- എക്സൈസ് സംവിധാനങ്ങളും മാത്രം വിചാരിച്ചാൽ തടയാൻ കഴിയുന്നതിനപ്പുറത്തേക്ക് ലഹരിയുടെ നീരാളിക്കരങ്ങൾ കേരളത്തെ ഗ്രസിച്ചിരിക്കുന്നതിൽ സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ആശങ്ക രേഖപ്പെടുത്തി.
ലഹരിമരുന്നിന്റെ ഉപയോഗം പോലെ ഗുരുതരമാണ് മദ്യവും. മദ്യാപനത്തിലൂടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഒരു സമൂഹമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കേണ്ടതിന് പകരം മദ്യ നിർമ്മാണശാലകൾക്ക് അനുമതി നൽകുന്നത് ലഹരിമാഫിയകൾക്ക് പാലൂട്ടുന്നതിന് തുല്യമാകും.
മദ്യ – മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് പുതുതലമുറയെ അകറ്റിനിർത്താനുള്ള ബൃഹത്തായ കർമ്മപദ്ധതികൾക്ക് സർക്കാർ തുടക്കം കുറിക്കണം. സ്ക്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തനങ്ങൾ കേവലം ലഹരി വിരുദ്ധ പ്രതിജ്ഞയിൽ മാത്രം ഒതുങ്ങരുത്. സ്ക്കൂളുകൾതോറും വിദ്യാർത്ഥികളെ ബോധവത്ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സഭയുടെ പൂർണ പിന്തുയുണ്ടാകും.ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്ന ചലച്ചിത്രങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഇത്തരം സിനിമകളിൽ നിന്ന് വിട്ടുനിന്ന് ഭാവി തലമുറയെ ലഹരിവലയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം കലാകാരൻമാരും കൈകോർക്കണം.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മുഴുവൻ മെത്രാപ്പോലീത്താമാരും പങ്കെടുക്കുന്ന പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് മാർച്ച് ഒന്ന് വരെ നീണ്ടുനിൽക്കുമെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അറിയിച്ചു.